48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കും- ട്രംപിന്റെ അന്ത്യശാസനം!! ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ യുഎസിന്റെ മേഖലയിലെ ഊർജ- സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ മറുഭീഷണി

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് കപ്പൽഗതാഗതത്തിനായി തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ അവരുടെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെ ഭീഷണിപ്പെടുത്തി.
എന്നാൽ ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയായി, ഇങ്ങോട്ടാക്രമിക്കാൻ വന്നാൽ മേഖലയിലെ യുഎസിന്റെ ഊർജ- സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാൻ പറഞ്ഞു. ഇറാന്റെ ഇന്ധന, ഊർജകേന്ദ്രങ്ങളെ ആക്രമിച്ചാൽ യുഎസിന്റെയും മേഖലയിലെ ഭരണകൂടങ്ങളുടെയും ഊർജ, വിവരസാങ്കേതികവിദ്യ, സമുദ്രജല ശുദ്ധീകരണ സംവിധാനങ്ങളെ ലക്ഷ്യംവെക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ ഓപ്പറേഷണൽ കമാൻഡ് ഖതം അൽ-അൻബിയ പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.
അതേസമയം നേരത്തെ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അതുപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. യു.എസിന് ഹോർമുസ് കടലിടുക്ക് ആവശ്യമില്ല. പക്ഷേ, യൂറോപ്പിനും കൊറിയക്കും ജപ്പാനും ചൈനക്കും വേണം. അതുകൊണ്ട് അതിന്റെ സുരക്ഷ അവർ നോക്കട്ടെ എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനെതിരായ യുദ്ധത്തിൽ യു.എസ്.-ഇസ്രയേൽ സഖ്യം വിജയത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരു വിഭാഗങ്ങളും പുതിയ ഭീഷണിയിറക്കിയത്.






