CrimeNEWS

പോക്സോ കേസുകള്‍ കൂടുതല്‍ മലപ്പുറത്ത്; ആറുമാസത്തിനിടെ 241 എണ്ണം

മലപ്പുറം: സംസ്ഥാനത്ത് ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയായി മലപ്പുറം. ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 241 പോക്സോ കേസുകളെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്. ജനുവരി – 43, ഫെബ്രുവരി – 39, മാര്‍ച്ച് – 40, ഏപ്രില്‍ – 35, മേയ് – 46, ജൂണ്‍ – 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2,180 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് ഈ വര്‍ഷം ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 499 പോക്സോ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2022, 2021 വര്‍ഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 526, 462 എന്നിങ്ങനെയായിരുന്നു. അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേരിടുന്ന അതിക്രമം, പ്രണയബന്ധങ്ങളില്‍ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Signature-ad

പോക്സോ കേസുകളെ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വര്‍ദ്ധിച്ചത് കാരണം കേസ് നല്‍കാന്‍ മടിക്കുന്ന പ്രവണതയില്‍ കുറവ് വന്നിട്ടുണ്ട്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജനസംഖ്യയുള്ളതാണ് കേസുകളുടെ എണ്ണത്തില്‍ മലപ്പുറം മുന്നിലാവാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.

അതേസമയം, പോക്സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. വിചാരണയ്ക്ക് അതിവേഗ പോക്‌സോ കോടതികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഏറെക്കാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ പോലും ഇനിയും തീര്‍പ്പാക്കാനുണ്ട്. വിചാരണാ നടപടികള്‍ നീളുന്നതിനാല്‍ പല ഇരകളായ കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാന്‍ അധികപേരും താല്‍പര്യപ്പെടുന്നില്ല.

ജില്ലയില്‍ 2021 മുതല്‍ 2024 ജൂണ്‍ വരെയുള്ള പോക്‌സോ കേസുകളുടെ എണ്ണം

2021 – 462
2022 – 526
2023 – 499
2024 – 241

Back to top button
error: