NEWSWorld

ഹനിയയുടെ രക്തത്തിന് പ്രതികാരം കട്ടായം; ഇസ്രയേലിനെ ആക്രമിക്കാന്‍ ഉത്തരവിട്ട് ഖമനയി

ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ വധത്തിന് പ്രതികാരം ചെയ്യാനൊരുങ്ങി ഇറാന്‍. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

”ഇറാന്‍ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെല്‍ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോണ്‍മിസൈല്‍ സംയോജിത ആക്രമണമാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ പരിഗണനയിലുള്ളത്.” ഇറാന്‍ കമാന്‍ഡര്‍മാര്‍ പറഞ്ഞു. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരും സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേല്‍ നേരത്തേ വധിച്ചിട്ടുണ്ട്.

Signature-ad

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ എംബസിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഏപ്രിലില്‍ ഇസ്രയേലിനെതിരെ ഇറാന്‍ മിസൈലാക്രമണം നടത്തി. യെമന്‍, സിറിയ, ഇറാഖ് എന്നിവയുള്‍പ്പെടെ സഖ്യസേനകളുടെ സഹായത്തോടെ സംയോജിത ആക്രമണം നടത്താനുളള പദ്ധതിയും ഇറാനുണ്ട്.

ഹനിയയുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ ഇറാന്‍ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമനയി സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായി കാണുന്നുവെന്നാണ് ഖമനയി വ്യക്തമാക്കിയത്. ഹനിയ വധത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

 

Back to top button
error: