Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ ‘തുരുപ്പുചീട്ട്’; അടുത്ത കാലത്തൊന്നും സ്വതന്ത്രമാക്കില്ലെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അമേരിക്ക സമീപ ദ്വീപുകള്‍ പിടിച്ചാലും നിയന്ത്രണം ഇറാന്‍ തുടരുന്നത് ഇങ്ങനെ; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ട്രംപ് കടുത്ത പ്രതിസന്ധിയില്‍

വാഷിംഗ്ടണ്‍: ഇറാന്‍ അടുത്തകാലത്തൊന്നും ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ സാധ്യതയില്ലെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കയെ കുഴപ്പിക്കാന്‍ ഇറാന്റെ പക്കലുള്ള ഒരേയൊരു ആയുധമാണ് കടലിടുക്ക്. ഇതു തുറന്നാല്‍ ഉള്ള ‘പിടി’ കൂടി നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് ഇറാന്‍ മുന്നോട്ടു പോകുന്നതെന്നും മൂന്നു സോഴ്‌സുകള്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തിനു പെട്ടെന്നു പരിഹാരം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റിനെ സമ്മര്‍ദത്തിലാക്കുകയെന്ന ഉദ്ദേശ്യവും ഇതിനുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ ഇപ്പോള്‍തന്നെ യുദ്ധത്തിന് എതിരാണെന്നും ഇറാന്‍ വിലയിരുത്തുന്നു. ഇറാന്റെ സൈനിക ശക്തി നശിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് യുദ്ധം. എന്നാല്‍, പ്രധാന ജലപാത നിയന്ത്രിക്കാന്‍ ഇപ്പോഴും ശേഷിയുണ്ടെന്നു തെളിയിക്കുന്നതിലൂടെ ഗള്‍ഫ് മേഖലയിലെ സ്വാധീനം നിലനിര്‍ത്താനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Signature-ad

ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുറച്ചുകാണാനാണ് ട്രംപ് ശ്രമിച്ചത്. കടലിടുക്ക് വീണ്ടും തുറക്കാന്‍ യുഎസ് സേനയ്ക്ക് താന്‍ ഉത്തരവ് നല്‍കിയേക്കാം എന്ന് വെള്ളിയാഴ്ച അദ്ദേഹം സൂചിപ്പിച്ചു.

‘കുറച്ചുകൂടി സമയം ലഭിച്ചാല്‍, നമുക്ക് എളുപ്പത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാനും, എണ്ണ കൈവശപ്പെടുത്താനും, വന്‍ ലാഭമുണ്ടാക്കാനും കഴിയും’- അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

എന്നാല്‍ കടലിടുക്കിന്റെ ഒരു വശം നിയന്ത്രിക്കുന്ന ഇറാനെതിരെ ബലം പ്രയോഗിക്കാന്‍ ശ്രമിക്കുന്നത് വലിയ വില നല്‍കേണ്ടി വരുന്നതിനും അമേരിക്കയെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു കരയുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘ഇറാന്‍ വിനാശകാരിയായ ഒരു ആയുധം നിര്‍മ്മിക്കുന്നത് തടയാനുള്ള ശ്രമത്തിനിടയില്‍, യുഎസ് ഇറാന് നല്‍കിയത് വന്‍ തടസങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു ആയുധമാണ്’- സംഘര്‍ഷ പ്രതിരോധ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിലെ ഇറാന്‍ പ്രോജക്ട് ഡയറക്ടര്‍ അലി വായെസ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ നിയന്ത്രണത്തിലൂടെ ലോക ഊര്‍ജ്ജ വിപണികളെ നിയന്ത്രിക്കാനുള്ള തങ്ങളുടെ കഴിവ് ‘ആണവായുധത്തേക്കാള്‍ ശക്തമാണ്’ എന്ന് ടെഹ്റാന്‍ മനസിലാക്കുന്നുണ്ടെന്നും വായെസ് പറഞ്ഞു.

കടലിടുക്ക് വീണ്ടും തുറക്കുന്നതില്‍ യുഎസ് ഇടപെടലിനെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഒരു വശത്ത്, ഇറാന്റെ നിയന്ത്രണം അവസാനിപ്പിക്കുന്നത് വെടിനിര്‍ത്തലിനുള്ള മുന്‍വ്യവസ്ഥയാക്കി അദ്ദേഹം മാറ്റിയിട്ടുണ്ട്, മറുവശത്ത് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഗള്‍ഫ് എണ്ണ ആശ്രിത രാജ്യങ്ങളും നാറ്റോ സഖ്യകക്ഷികളും നേതൃത്വം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

കടലിടുക്ക് ‘വളരെ വേഗം തുറക്കുമെന്ന്’ ട്രംപിന് ആത്മവിശ്വാസമുണ്ടെന്നും യുദ്ധാനന്തരം ജലപാതയിലെ ഗതാഗതം നിയന്ത്രിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

 

ഇറാന്‍ സമുദ്ര ഗതാഗതം തടയുന്നു

ഫെബ്രുവരി 28-ന് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുദ്ധം ആരംഭിച്ചതിന് ശേഷം, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വാണിജ്യ കപ്പലുകളുടെ സഞ്ചാരം അസാധ്യമാക്കുന്നതിനായി വിവിധ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ട്.

സിവിലിയന്‍ കപ്പലുകളെ ആക്രമിക്കുന്നത് മുതല്‍ മൈനുകള്‍ നിക്ഷേപിക്കുന്നതും കടന്നുപോകുന്നതിന് ഫീസ് ആവശ്യപ്പെടുന്നതും വരെ, ഇറാന്‍ ഫലപ്രദമായി കടലിടുക്കിലെ ഗതാഗതം തടഞ്ഞു. ഇത് ലോക എണ്ണവില വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിക്കുകയും ഗള്‍ഫ് എണ്ണയെയും വാതകത്തെയും ആശ്രിയിക്കുന്ന രാജ്യങ്ങളില്‍ ഇന്ധനക്ഷാമം ഉണ്ടാക്കുകയും ചെയ്തു.

വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ചിലവുകള്‍ അമേരിക്കയിലെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടാന്‍ സാധ്യതയുണ്ട്. ഇത് മോശം പോള്‍ സര്‍വ്വേ ഫലങ്ങള്‍ നേരിടുന്ന ട്രംപിനും നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഒരു രാഷ്ട്രീയ ബാധ്യതയായി മാറിയിരിക്കുകയാണ്.

തങ്ങള്‍ക്ക് ലഭിച്ച ഈ സ്വാധീനം ഇറാന്‍ ഉടന്‍ ഉപേക്ഷിക്കാന്‍ സാധ്യതയില്ലെന്ന് മൂന്ന് സ്രോതസുകളെ ഉദ്ധരിച്ച് പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏത് ഏജന്‍സികളാണ് ഈ വിലയിരുത്തലുകള്‍ തയ്യാറാക്കിയതെന്ന് വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു. ‘കടലിടുക്കിന് മേലുള്ള തങ്ങളുടെ അധികാരവും സ്വാധീനവും രുചിച്ചറിഞ്ഞ ഇറാന്‍ അത് അത്ര വേഗത്തില്‍ ഉപേക്ഷിക്കില്ല എന്നത് തീര്‍ച്ചയാണ്’- ഒരു സോഴ്‌സ് പറഞ്ഞു.

സൈനിക നടപടിയിലെ അപകടസാധ്യതകള്‍

ജലപാത വീണ്ടും തുറക്കുന്നതിനുള്ള സൈനിക നടപടിയില്‍ വലിയ അപകടസാധ്യതകളുണ്ടെന്ന് പല വിദഗ്ധരും പറയുന്നു. ഈ ജലപാത ഇറാനെയും ഒമാനെയും വേര്‍തിരിക്കുന്നു. ഇതിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗം 21 മൈല്‍ (33 കി.മീ) ആണ്. എന്നാല്‍ കപ്പല്‍ ചാലുകള്‍ക്ക് രണ്ട് ദിശകളിലും 2 മൈല്‍ (3 കി.മീ) മാത്രമേ വീതിയുള്ളൂ. ഇത് കപ്പലുകളെയും സൈനികരെയും എളുപ്പത്തില്‍ ലക്ഷ്യമിടാന്‍ സഹായിക്കുന്നു.

യുഎസ് സൈന്യം തെക്കന്‍ ഇറാനിയന്‍ തീരവും ദ്വീപുകളും പിടിച്ചെടുത്താല്‍ പോലും, ഇറാന് ഉള്ളില്‍ നിന്ന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഐആര്‍ജിസിക്ക് കടലിടുക്കിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ കഴിയും. ‘ഗതാഗതം തടസ്സപ്പെടുത്തുന്നതിനും കപ്പലുകളെ കടന്നുപോകുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനും ഒന്നോ രണ്ടോ ഡ്രോണുകള്‍ മാത്രം മതി’- വായെസ് പറഞ്ഞു.

യുദ്ധത്തിന് ശേഷവും ഇറാന്‍ കടലിടുക്കിലെ നിയന്ത്രണം വിട്ടുകൊടുക്കാന്‍ സാധ്യതയില്ലെന്ന് ചില വിദഗ്ധര്‍ കരുതുന്നു. കാരണം രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അവര്‍ക്ക് പണം ആവശ്യമാണ്, വാണിജ്യ കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് അതിനൊരു മാര്‍ഗ്ഗമായി അവര്‍ കാണുന്നു.

തടസങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ തങ്ങള്‍ കണ്ടെത്തിയ ഈ സ്വാധീനം നിലനിര്‍ത്താനാണ് ടെഹ്റാന്‍ ശ്രമിക്കുകയെന്ന് മുന്‍ സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ് വ്യാഴാഴ്ച ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു.

യുഎസുമായുള്ള ഏതൊരു സമാധാന കരാറിലും ‘ദീര്‍ഘകാല പ്രതിരോധവും സുരക്ഷാ ഉറപ്പുകളും’ നേടുന്നതിനും, യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തിനായി ഫണ്ട് സമാഹരിക്കാന്‍ കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് പോലുള്ള ‘നേരിട്ടുള്ള ഭൗതിക നേട്ടങ്ങള്‍’ കൈവരിക്കുന്നതിനും ഇറാന്‍ ഈ സാഹചര്യം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

#Iran, #USA, #DonaldTrump, #StraitOfHormuz, #OilPrice, #GlobalEconomy, #InternationalNews, #BreakingNews, #WarUpdates, #MiddleEastCrisis, #EnergyMarket, #CrudeOil, #HormuzStrait, #USPolitics, #IranWar, #MalayalamNews, #Dailyhunt, #DailyhuntMalayalam, #GoogleNews, #TrendingNews, #WorldNews, #FuelCrisis, #Geopolitics, #TRUMP, #WhiteHouse, #CIA, #OilTrade, #GlobalNewsUpdates, #LatestNews, #NewsAlert

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: