KeralaNEWS

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളിയില്‍ നിര്‍ത്താത്തതിന് കാരണം കനത്തമഴ; കര്‍ശന നടപടിയെന്ന് റെയില്‍വെ

കോഴിക്കോട്: പയ്യോളിയില്‍ സ്റ്റോപ്പുണ്ടായിട്ടും ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് നിര്‍ത്താതെ പോയ സംഭവത്തില്‍ അന്വേഷണമാരംഭിച്ചെന്ന് അറിയിച്ച് റെയില്‍വെ. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ മുന്നോട്ടുപോയത്. രാത്രി 10.54നായിരുന്നു ഇത്.

രണ്ടു കിലോമീറ്റര്‍ അകലെ അയനിക്കാടാണ് വണ്ടി നിര്‍ത്തിയത്. പയ്യോളി ഇറങ്ങേണ്ടവര്‍ അയനിക്കാടും വടകരയിലുമായി ഇറങ്ങേണ്ടി വന്നു. വടകരയില്‍ ഇറങ്ങിയവര്‍ അധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ചു. വടകര സ്റ്റേഷന്‍ മാസ്റ്ററെ കണ്ട് പ്രതിഷേധവും അറിയിച്ചു. പൊതുവെ വൈകിയെത്തുന്ന ട്രെയിന്‍ പയ്യോളി സ്റ്റേഷന്‍ വിട്ട് ദൂരെ നിര്‍ത്തിയത് മഴയത്ത് യാത്രക്കാര്‍ക്ക് ദുരിതമായി. പയ്യോളി സ്റ്റേഷനില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോകാന്‍ കാത്തുനിന്ന യാത്രക്കാരും വലഞ്ഞു. വടകരയിലിറങ്ങിയവര്‍ക്ക് റെയില്‍വെ അധികൃതര്‍ വാഹനസൗകര്യം ഒരുക്കി.

Signature-ad

കനത്ത മഴയില്‍ പയ്യോളി സ്റ്റേഷന്റെ ബോര്‍ഡ് ലോക്കോ പൈലറ്റിന് കാണാന്‍ കഴിഞ്ഞില്ലെന്നാണ് കാരണമായി പറയുന്നത്. മറ്റ് സ്റ്റേഷനുകളിലെ പോലെ പയ്യോളിയില്‍ പ്രത്യേക സിഗ്‌നല്‍ സംവിധാനം ഇല്ലെന്നും അധികൃതര്‍ പറയുന്നുണ്ട്. അതേസമയം പയ്യോളിയില്‍ നിര്‍ത്തേണ്ട കാര്യം ലോക്കോ പൈലറ്റിനെ ഗാര്‍ഡ് ഓര്‍മപ്പെടുത്തിയിരുന്നതായി സൂചനയുണ്ട്. ലോക്കോ പൈലറ്റിനെതിരെ റെയില്‍വെ ആഭ്യന്തര അന്വേഷണം തുടങ്ങി. റെയില്‍വേ കണ്‍ട്രോളിങ്ങ് ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനു ശേഷമാകും നടപടി.

 

Back to top button
error: