KeralaNEWS

റഹീമിനായി അക്കൗണ്ടിലെത്തിയത് 47 കോടിയിലേറെ, ബാക്കി 13 കോടി ഉപയോഗിക്കാന്‍ പോകുന്നത് മഹത്തരമായ മറ്റൊരു കാര്യത്തിന്

കോഴിക്കോട്: കേരളം കൈകോര്‍ത്തു പിടിച്ച് സമാഹരിച്ച 34 കോടി രൂപ ദയാധനം കൈമാറിയതോടെ 18 വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിഞ്ഞ ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ ( 42) വധശിക്ഷ കഴിഞ്ഞ ദിവസമാണ് റിയാദ് ക്രിമിനല്‍ കോടതി റദ്ദാക്കിയത്. സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ മരിച്ച കേസില്‍ 2006ലാണ് വധശിക്ഷ വിധിക്കപ്പെട്ട് റഹീം ജയിലിലായത്.

ഒന്നര കോടി റിയാല്‍ ( 34കോടി രൂപ ) ദയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് മരിച്ച അനസ് അല്‍ ശഹ്രിയുടെ കുടുംബം കോടതിയെ അറിയിക്കുകയായിരുന്നു. കുടുംബത്തിന്റെ സമ്മതപത്രവും മറ്റും പരിശോധിച്ച കോടതി, വധശിക്ഷ റദ്ദാക്കി ഇന്നലെ ഉത്തരവിടുകയായിരുന്നു. റഹീമിനെ വൈകാതെ മോചിപ്പിച്ച് റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയയ്ക്കും.

Signature-ad

അബ്ദുള്‍ റഹീമിന്റെ മോചനത്തിന് കഴിഞ്ഞ പെരുന്നാള്‍ കാലത്താണ് മലയാളികള്‍ കൈ അയച്ച് സംഭാവന നല്‍കി 34 കോടി രൂപയും സമാഹരിച്ചത്. ഇതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ അക്കൗണ്ടില്‍ മൊത്തം 47 കോടിയിലേറെ രൂപയാണ് ലഭിച്ചത്. അതില്‍ നിന്നാണ് ദയാധനം വിദേശ മന്ത്രാലയത്തിന് കൈമാറിയത്. അവിടെ നിന്ന് ഒന്നര കോടി റിയാലിന്റെ ചെക്ക് സൗദി കോടതിക്ക് കൈമാറിയിരുന്നു. ഒരു കോടിയിലേറെ രൂപ വക്കീല്‍ ഫീസായും മറ്റും ചെലവായി.

ഇരുവിഭാഗം അഭിഭാഷകരും എംബസി ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരായി. ഓണ്‍ലൈനിലാണ് കോടതി റഹീമുമായി സംസാരിച്ചത്. ചെക്ക് കോടതി ശഹ്രിയുടെ കുടുംബത്തിന്റെ അറ്റോര്‍ണിക്ക് കൈമാറി. റഹീമിന് മാപ്പു നല്‍കാമെന്ന കുടുംബത്തിന്റെ സമ്മതപത്രം റിയാദ് ഗവര്‍ണറേറ്റിന് കോടതി കൈമാറും.

ട്രസ്റ്റിന്റെ അക്കൗണ്ടില്‍ 13 കോടിയോളം രൂപ ശേഷിക്കുന്നുണ്ട്. റഹീം നാട്ടില്‍ എത്തിയ ശേഷം ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ട്രസ്റ്റ് ഭാരവാഹികളുടെ തീരുമാനം.

Back to top button
error: