CrimeNEWS

തുണി മടക്കിവെയ്ക്കാന്‍ വൈകി; പത്തു വയസ്സുകാരിയെ പിതാവ് മര്‍ദിച്ച് തോളെല്ലൊടിച്ചു

കൊല്ലം: തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കൊല്ലത്ത് പത്ത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച് തോളെല്ലൊടിച്ച് പിതാവ്. കൊല്ലം കുണ്ടറയിലാണ് സംഭവം. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കേരളപുരം സ്വദേശിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി ഇയാള്‍ മദ്യപിക്കുന്നതിനിടെ, കട്ടിലില്‍ കിടന്നിരുന്ന തുണി മടക്കിവെയ്ക്കാന്‍ മകളോട് ആവശ്യപ്പെട്ടു. തുണിമടക്കിവെയ്ക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു ക്രൂരമര്‍ദനം.

Signature-ad

കുട്ടിയുടെ തോളെല്ലും കൈയും ഒടിഞ്ഞിട്ടുണ്ട്. കഴുത്തിന്റെ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തലയും മുഖവും വാതിലില്‍ ഇടിച്ചുവെന്നും തോളില്‍ ചവിട്ടിയെന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ അമ്മ ജോലിയ്ക്ക് പോയ സമയത്താണ് ക്രൂരമര്‍ദനം അരങ്ങേറിയത്. സംഭവസമയം കുട്ടിയും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീണതിനെ തുടര്‍ന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയില്‍ കാണിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തന്നെ അച്ഛന്‍ മര്‍ദിച്ചതാണെന്ന് കുട്ടി അമ്മയോട് പറയുന്നത്.

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മകളെ മര്‍ദിച്ചത്. ആ കേസിലെ സാക്ഷിയാണ് പത്തുവയസുകാരിയായ മകള്‍. അതിന്റെ വൈരാഗ്യമാണോ മര്‍ദനത്തിന് കാരണമെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമവും വധശ്രമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

Back to top button
error: