KeralaNEWS

കാഫിര്‍ പ്രചാരണം നടത്തിയത് ആര്? വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പഴിചാരല്‍ തുടരുന്നു

കോഴിക്കോട്: കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ തനിക്കെതിരെ വര്‍ഗീയ പചാരണം നടത്തിയത് യുഡിഎഫുകാരാണെന്ന് ആവര്‍ത്തിച്ച് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഫെയ്ക്ക് ആണെന്നാണ് ഷാഫി പറയുന്നത്. എങ്കില്‍ അദ്ദേഹം അത് തെളിയിക്കട്ടെയെന്നും ശൈലജ പറഞ്ഞു. വ്യാജ സ്‌ക്രീന്‍ ഷോട്ട് ഫെയ്ക്ക് ഐഡിയില്‍ നിന്നാണ് പ്രചരിപ്പിച്ചതെന്ന് തനിക്ക് തോന്നിയിട്ടില്ല. തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ഇത്തരമൊരു വര്‍ഗീയ പ്രചാരണം നടത്തിയതെന്നും ശൈലജ പറഞ്ഞു.

സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ശൈലജ പറഞ്ഞു. ഇതെല്ലാം കണ്ടുപിടിക്കാന്‍ കഴിയുന്നതാണ്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അവരും പരാതി നല്‍കട്ടെയെന്നും ശൈലജ പറഞ്ഞു.

അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയ്ക്കെതിരെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പറഞ്ഞു. വ്യാജ സ്‌ക്രീന്‍ ഷോട്ടിന്റെ പേരിലാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ഷാഫി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണ്. വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് തനിക്കെതിരെ പ്രചരിപ്പിച്ചത്. കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് വേണ്ട. വ്യാജമായി സൃഷ്ടിച്ച മെസേജാണെന്ന് കൃത്യമായി ബോധ്യപ്പെടുത്തി. എന്നിട്ടും ചോദിക്കുകയാണ് കാഫിര്‍ എന്ന് വിളിച്ചതിനെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന്. വ്യാജമായ ഒന്നിന് താനെന്തിന് മറുപടി പറയണം. എതിര്‍സ്ഥാനാര്‍ഥിയുടെ ഇത്തരം പ്രസ്താവനകള്‍ ബോധപൂര്‍വമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ പോസ്റ്റിട്ടവരില്‍ പലരും കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍, അപ്പോഴും എതിര്‍സ്ഥാനാര്‍ഥി ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഷാഫി പറഞ്ഞു.

 

Back to top button
error: