IndiaNEWS

മേയര്‍ രാജിവച്ചെങ്കിലും 3 എഎപി കൗണ്‍സിലര്‍മാരെ ‘പോക്കറ്റിലാക്കി’ ബിജെപി; ചണ്ഡീഗഡില്‍ നാടകീയ നീക്കങ്ങള്‍

ചണ്ഡീഗഡ്: മേയര്‍ തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബിജെപി നേതാവ് മനോജ് സൊന്‍കര്‍ മേയര്‍ സ്ഥാനം രാജിവച്ചെങ്കിലും, ‘ഇന്ത്യ’ മുന്നണിക്കു കടുത്ത തിരിച്ചടിയായി മൂന്ന് എഎപി കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍. എഎപി കൗണ്‍സിലര്‍മാരായ പൂനം ദേവി, നേഹ, ഗുര്‍ചരണ്‍ കല എന്നിവരാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ 36 അംഗ മുനിസിപ്പല്‍ കോര്‍പറേഷനില്‍ വീണ്ടും മേയര്‍ തിരഞ്ഞെടുപ്പു നടന്നാല്‍ ബിജെപി സഖ്യത്തിനു ജയിച്ചുകയറാന്‍ വഴിതെളിഞ്ഞു.

പാര്‍ട്ടിയില്‍ ചേര്‍ന്ന മൂന്ന് എഎപി കൗണ്‍സിലര്‍മാര്‍ കൂടി ചേരുമ്പോള്‍ ബിജെപി കൗണ്‍സിലര്‍മാരുടെ എണ്ണം 17 ആകും. ഇവര്‍ക്കൊപ്പം ശിരോമണി അകാലി ദള്‍ കൗണ്‍സിലറുടെ പിന്തുണയും ബിജെപിക്കാണ്. ബിജെപിയുടെ ചണ്ഡീഗഡ് എംപി കിരണ്‍ ഖേറിന് എക്‌സ്ഒഫീഷ്യോ അംഗം എന്ന നിലയില്‍ വോട്ടവകാശം ഉള്ളതിനാല്‍ ബിജെപിയുടെ അംഗബലം 19 എന്ന മാജിക് നമ്പറിലേക്ക് എത്തും. എഎപിക്ക് പത്തും കോണ്‍ഗ്രസിന് ഏഴും കൗണ്‍സിലര്‍മാരാണ് കോര്‍പറേഷനില്‍ ഉള്ളത്.

Signature-ad

കഴിഞ്ഞ മാസം 30നു നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ കുല്‍ദീപ് കുമാറിന് 20 വോട്ടും മനോജ് സൊന്‍കറിന് 16 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍, കുല്‍ദീപിനു ലഭിച്ചതില്‍ 8 വോട്ട് അസാധുവാണെന്ന് വരണാധികാരി അനില്‍ മാസി പ്രഖ്യാപിച്ചതോടെ മനോജ് ജയിച്ചു. ആം ആദ്മിയുടെ 8 വോട്ടുകള്‍ വരണാധികാരി വെട്ടുംതിരുത്തും വരുത്തി അസാധുവാക്കിയെന്നാണ് ആരോപണം. മേയര്‍ തിരഞ്ഞെടുപ്പില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടെന്നു സുപ്രീം കോടതി പരാമര്‍ശം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും നാടകീയ രംഗങ്ങള്‍ക്ക് ചണ്ഡിഗഡ് വേദിയായത്.

ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി നടത്തി എന്ന ആരോപണവുമായി എഎപി രംഗത്തെത്തിയതോടെയാണ് ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ദേശീയ ശ്രദ്ധ നേടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ്എഎപി സഖ്യം അഭിമുഖീകരിച്ച ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.

Back to top button
error: