KeralaNEWS

യൂത്ത് കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചില്‍ പരക്കെ സംഘര്‍ഷം; കണ്ണൂരില്‍ 2 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കലക്ടറേറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. സമരക്കാര്‍ക്കു നേരെ പൊലീസ് പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയാണ്. കണ്ണൂരില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.

കോട്ടയത്ത് എസ്പി ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിവീശി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാനും ശ്രമമുണ്ടായി.

Signature-ad

അതിനിടെ, മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘടന സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ സുധീര്‍ഷാ, നേമം ഷജീര്‍, സാജു അമര്‍ദാസ്, മനോജ് മോഹന്‍ എന്നിവര്‍ക്കും തിരിച്ചറിയാവുന്ന 150 പേര്‍ക്കും എതിരെ കേസെടുത്തു.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പാളയം ഭാഗത്തു നിന്നു ജാഥയായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു കാല്‍നട യാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിനു തടസ്സം സൃഷ്ടിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

 

Back to top button
error: