
ടെഹ്‌റാൻ: ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി ഇറാൻ. ഇറാൻ നാവികസേനയുടെ റേഡിയോ സന്ദേശത്തിലാണ് ഇക്കാര്യം സംബന്ധിച്ച് അവസാനഘട്ട ചർച്ചകൾ ഉണ്ടായതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
മുൻപ് പ്രതിദിനം നൂറിലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെ ഇനി 12 കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുമതി നൽകുകയുള്ളൂ. ഇറാൻ റെവല്യൂഷണറി ഗാർഡിൻ്റെ മേൽനോട്ടത്തിൽ പുതിയ നികുതി വ്യവസ്ഥയും ഇറാൻ പദ്ധതിയിടുന്നുണ്ട്.
ഇതുപ്രകാരം, എണ്ണക്കപ്പലുകൾ ഓരോ ബാരലിനും ഒരു ഡോളർ വീതം നികുതി നൽകണം. വലിയ സൂപ്പർ ടാങ്കറുകൾക്ക് ഒരു യാത്രയ്ക്ക് 20 ലക്ഷം ഡോളർ (18 കോടി രൂപ) വരെ നികുതി നൽകേണ്ടി വരും. ഈ തുക ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളായോ ചൈനീസ് യുവാൻ ആയോ മാത്രമേ സ്വീകരിക്കുകയുള്ളൂ.
കപ്പലുകൾ തങ്ങളുടെ ചരക്കുവിവരങ്ങൾ ഇ-മെയിൽ വഴി മുൻകൂട്ടി അധികൃതരെ അറിയിക്കണമെന്നും നികുതി അടയ്ക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ അനുവദിക്കൂ എന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, കപ്പലുകളിൽനിന്ന് നികുതി ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ ഒമാൻ എതിർത്തു. നിലവിലുള്ള രാജ്യാന്തര കരാറുകൾ പ്രകാരം ഇത്തരം ഫീസുകൾ ഈടാക്കാൻ അനുവാദമില്ലെന്നാണ് ഒമാന്റെ നിലപാട്. നിലവിൽ ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായി നാനൂറോളം കപ്പലുകളാണ് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്.






