SportsTRENDING

മാരക്കാനയിലെ  കൈയാങ്കളി; അര്‍ജന്റീനയ്ക്കും ബ്രസീലിനും പിഴ ചുമത്തി ഫിഫ

സൂറിച്ച്: അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഫിഫ. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ ആരാധകര്‍ തമ്മിലുള്ള കൈയാങ്കളിയിലാണ് ഫിഫ അച്ചടക്ക സമിതിയുടെ നടപടി.

ബ്രസീലിലെ വിഖ്യാത സ്റ്റേഡിയമായ മാരക്കാനയില്‍ നടന്ന പോരാട്ടത്തിനിടെയാണ് സംഭവം.ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ സ്‌റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായത് കൈയാങ്കളിയിലാണ്  കലാശിച്ചത്. ബ്രസീലിന് ഏതാണ്ട് ഇന്ത്യന്‍ രൂപ നിരക്കിൽ 50 ലക്ഷത്തിനടുത്തും അര്‍ജന്റീനയ്ക്ക് 20 ലക്ഷത്തിനടത്തും പിഴയാണ് ചുമത്തിയിരിക്കുന്നത്.

Signature-ad

സ്റ്റേഡിയത്തില്‍ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതില്‍ ബ്രസീല്‍ പരാജയപ്പെട്ടെന്നു സമിതി വിലയിരുത്തി. സ്‌റ്റേഡിയത്തിനകത്തും പുറത്തും അര്‍ജന്റീന ആരാധകര്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും സമിതി ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. മത്സരത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനത്തിനായി ഇരു ടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോഴായിരുന്നു ഇരു ടീമുകളുടേയും ആരാധകര്‍ തമ്മില്‍ കൈയാങ്കളി നടന്നത്. മെസി അടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ ആരാധകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ അര്‍ജന്റീന താരങ്ങള്‍ ഡ്രസിങ് റൂമിലേക്കു തന്നെ മടങ്ങി. പിന്നീട് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയാണ് മത്സരം പുനരാരംഭിച്ചത്.

നിശ്ചയിച്ച പ്രകാരം മത്സരം നടത്താന്‍ കഴിഞ്ഞില്ല. അര മണിക്കൂറിനു മുകളില്‍ നേരം കഴിഞ്ഞ ശേഷമാണ് പോരാട്ടം ആരംഭിച്ചത്. ഒറ്റ ഗോളിനു പോരാട്ടം അര്‍ജന്റീന ജയിക്കുകയും ചെയ്തു.

ആരാധകര്‍ മത്സരം വൈകിപ്പിക്കാന്‍ അക്രമം അഴിച്ചുവിട്ടത് ചൂണ്ടിക്കാട്ടിയാണ് അര്‍ജന്റീന അസോസിയേഷനെതിരെ നടപടി. അക്രമം നടന്നിട്ടും അതു നിയന്ത്രിക്കാന്‍ ഇടപെട്ടില്ലെന്നതാണ് ബ്രസീല്‍ ഫെഡറേഷനെതിരായ കുറ്റം. ഇരു ടീമുകളും ഫിഫയുടെ നിയമത്തിലെ 17.2, 14.5 കോഡുകള്‍ ലംഘിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.

Back to top button
error: