KeralaNEWS

നരഭോജി കടുവയെ വെടിവച്ച് കൊല്ലില്ല, തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുന്നു

   വയനാട് വാകേരി കൂടല്ലൂരിൽ കർഷകനെ കൊന്ന കടുവ ഇനി തൃശ്ശൂർ മൃഗശാലയിലേക്ക്. പച്ചാടി വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ ഈ കടുവയെക്കൂടി പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുന്നത്. മെഡിക്കൽ പരിശോധനകൾക്കു ശേഷമായിരിക്കും കടുവയെ മാറ്റുന്നത്.

അഞ്ച്‌ കടുവകൾക്ക് സ്വസ്ഥമായി താമസിക്കുന്നതിനുള്ള സൗകര്യമേ സംരക്ഷണകേന്ദ്രത്തിൽ ഉള്ളൂ. പക്ഷേ ഇതിൽ ഏഴുകടുവകളെ ഇപ്പോൾ പാർപ്പിച്ചിട്ടുണ്ട്. സംരക്ഷണ കേന്ദ്രത്തിൽ ഉള്ളവയെല്ലാം ജില്ലയിലെ വിവിധ ജനവാസമേഖലകളിൽ 2022 മുതൽ ഭീക്ഷണി  സൃഷ്ടിച്ച കടുവകളാണ്. മുമ്പ് പുതുശ്ശേരിയിൽ തോമസിനെ കൊന്ന കടുവയും ഇക്കൂട്ടത്തിലുണ്ട്.

Signature-ad

സംരക്ഷണകേന്ദ്രത്തിലെ കടുവകൾ

1. 2022 മാർച്ചിൽ മാനന്തവാടിയിൽനിന്ന് പിടികൂടിയ നാലുവയസ്സുള്ള ആൺകടുവ

2. 2022 ജൂലായിൽ വാകേരിയിൽനിന്ന് പിടികൂടിയ 14 വയസ്സുള്ള പെൺകടുവ

3. 2022 ഓഗസ്റ്റിൽ ചീരാലിൽനിന്ന് പിടികൂടിയ 12 വയസ്സുള്ള ആൺകടുവ

4. 2022 നവംബറിൽ കൃഷ്ണഗിരി കുപ്പമുടിയിൽനിന്ന് പിടികൂടിയ 11 വയസ്സുള്ള ആൺകടുവ

5. 2023 ജനുവരിയിൽ കുപ്പാടിത്തറയിൽനിന്ന് പിടികൂടിയ പത്തുവയസ്സുള്ള ആൺകടുവ. (പുതുശ്ശേരിയിൽ‌ തോമസിനെ കൊന്ന കടുവയാണിത്.)

6. 2023 സെപ്റ്റംബറിൽ മൂലങ്കാവ് എറളോട്ടുകുന്നിൽനിന്ന് പിടികൂടിയ 12 വയസ്സുള്ള പെൺകടുവ.

7. 2023 സെപ്റ്റംബറിൽ മാനന്തവാടി പനവല്ലിയിൽനിന്ന് പിടികൂടിയ 10 വയസ്സുള്ള പെൺകടുവ.

ഇപ്പോൾ പിടികൂടിയ കടുവയെ പരിചരിക്കുന്നതിനു പ്രത്യേക സംവിധാനം ഒരുക്കേണ്ടിവരും എന്നതുകൊണ്ടാണ് തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റിയത്.

പ്രായമായവയും ഗുരുതരമായ പരിക്കേറ്റവും  മനുഷ്യജീവൻ കവർന്നവയുമായ കടുവകളാണ് സംരക്ഷണ കേന്ദ്രത്തിൽ ഉള്ളവയെല്ലാം. അതിനാൽതന്നെ ഇരതേടുന്നതിനായി വീണ്ടും ജനവാസമേഖലകളിലെത്താനുള്ള സാഹചര്യം പരിശോധിച്ചാണ് ഇവയെ സംരക്ഷണകേന്ദ്രങ്ങളിൽ താമസിപ്പിച്ചിരിക്കുന്നത്.

കടുവകൾക്ക് വനസമാന വാസസൗകര്യമൊരുക്കിയിട്ടുള്ള നാലു പെഡോക്കുകൾ കേന്ദ്രത്തിലുണ്ട്. ശരാശരി 25 മീറ്റർ നീളത്തിലും വീതിയിലുമായി 20 അടിയിലധികം ഉയരത്തിൽ കമ്പിവല സ്ഥാപിച്ച പുൽമേടുകളാണ് പെഡോക്കുകൾ. സെല്ലുകളിൽ കഴിയുന്ന കടുവകളെ മാറിമാറി പെഡോക്കുകളിലേക്ക് മാറ്റുകയാണ് പതിവ്.

ജനവാസമേഖലകളിൽ കടുവകളുടെ സാന്നിധ്യം സ്ഥിരമായതോടെ കൂടുതൽ സെല്ലുകൾ സംരക്ഷണ കേന്ദ്രത്തിൽ ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കൂടുതൽ കടുവകളെ എത്തിക്കുന്നതിനൊപ്പം അവയുടെ പരിചരണത്തിനാവശ്യമായ തുകയും ലഭ്യമാകേണ്ടതുണ്ട്. ഓരോ കടുവയ്ക്കും രണ്ടുദിവസം കൂടുമ്പോൾ പത്തുകിലോ വീതം ഇറച്ചിവേണം. ഒരുമാസം ഒരു കടുവയ്ക്ക് ഏതാണ്ട് 60,000 രൂപയുടെ ചെലവുണ്ട്. പുതിയ കൂടുകളും കടുവകളും എത്തിയാൽ വലിയ തുക ചെലവാക്കേണ്ടി വരും. ഇതിനെല്ലാം പരിഹാരമായി സംരക്ഷണകേന്ദ്രത്തിൽ സഫാരി പാർക്ക് സ്ഥാപിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കണം എന്നും ആവശ്യമുയരുന്നു.

Back to top button
error: