CrimeNEWS

രണ്ടരമാസം മുന്‍പ് പ്രണയവിവാഹം; ഓണക്കോടി സമ്മാനിച്ച് മാതാപിതാക്കള്‍ മടങ്ങിയതിന് പിന്നാലെ മരണം

തിരുവനന്തപുരം: അരുവിക്കരയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടര മാസം മുന്‍പ് വിവാഹിതയായ യുവതിയെ. അരുവിക്കരയ്ക്കു സമീപം മൂള്ളിലവിന്‍മൂട് ടി.ആര്‍.എ.-18 സോപാനത്തില്‍ അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ(24)യാണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിന് രണ്ടുമണിയോടെ, അക്ഷയ് രാജിന്റെ മാതാപിതാക്കളാണ് രേഷ്മയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്.

ഈ സമയം അക്ഷയ് രാജ് വീട്ടിലില്ലായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ അരുവിക്കര പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ എം.അനില്‍കുമാര്‍, അരുവിക്കര സി.ഐ. വിപിന്‍ വി.എസ്., എസ്.ഐ. സജി ജി.എസ്. എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.

Signature-ad

ഫൊറന്‍സിക് വിഭാഗവും വിരലടയാളവിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. മരണത്തില്‍ ദുരൂഹതയാരോപിച്ച് രേഷ്മയുടെ സഹോദരന്‍ അച്ചു നല്‍കിയ പരാതിയില്‍ അരുവിക്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടി കടയില്‍ വീട്ടില്‍ രഘുനാഥന്‍ നായരുടെയും ഉഷാകുമാരിയുടെയും മൂത്തമകളാണ് രേഷ്മ. സ്വകാര്യ ബാങ്ക് ജീവനക്കാരനായ അക്ഷയ് രാജിന്റെയും രേഷ്മയുടെയും വിവാഹം കഴിഞ്ഞ ജൂണ്‍ 12-നാണ് നടന്നത്. പ്രണയവിവാഹമായിരുന്നു.

ശനിയാഴ്ച രാത്രി 11 മണിവരെ രേഷ്മയുടെ മാതാപിതാക്കള്‍ അക്ഷയ് രാജിന്റെ വീട്ടിലുണ്ടായിരുന്നു. വിവാഹശേഷമുള്ള മകളുടെ ആദ്യ ഓണമായതിനാല്‍ ഓണക്കോടിയും മറ്റു സമ്മാനങ്ങളുമായാണ് രക്ഷാകര്‍ത്താക്കള്‍ വന്നത്. ഇവര്‍ പോയ ശേഷമാണ് രേഷ്മ ആത്മഹത്യ ചെയ്തത്. രേഷ്മയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസിനു കൈമാറിയതായി ബന്ധുക്കള്‍ പറഞ്ഞു.

Back to top button
error: