IndiaNEWS

‘ഇന്ത്യ’യ്ക്ക് കെജ്‌രിവാളിന്റെ വക ‘ആപ്പ്’; ബിഹാറില്‍ നിതീഷിനെതിരേ മത്സരിക്കും

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ച് പാര്‍ട്ടി രംഗത്തുവന്നത്. അതേസമയം, എഎപിയുടെ ഈ നീക്കം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമോ എന്ന വാദം ഉയര്‍ന്നുകഴിഞ്ഞു.

2025 ലാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. എഎപി ജനറല്‍ സെക്രട്ടറി സന്ദീപ് പതക് ദേശീയ തലസ്ഥാനത്ത് എഎപിയുടെ ബിഹാര്‍ യൂണിറ്റ് നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ സന്ദീപ് ബിഹാറില്‍ പാര്‍ട്ടി ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഡല്‍ഹിയില്‍നിന്നുള്ള എഎപി. യോഗത്തില്‍ എംഎല്‍എയും ബിഹാറിന്റെ ചുമതലയുമുള്ള അജേഷ് യാദവും പങ്കെടുത്തിരുന്നു.

Signature-ad

”മോശം രാഷ്ട്രീയാവസ്ഥ കാരണം ബിഹാര്‍ മുന്നോട്ട് പോകാനാകാത്തത് ദൗര്‍ഭാഗ്യമാണ്. ബിഹാറില്‍ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കും. പക്ഷേ, തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ കരുത്ത് അനിവാര്യമാണ്” -പഥക് പറഞ്ഞു. ബിഹാറിലെ പാര്‍ട്ടി നേതാക്കളോട് തങ്ങളുടെ സംഘടന വിപുലീകരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലും കമ്മറ്റികള്‍ നിര്‍മ്മിക്കാന്‍ പഥക് അഭ്യര്‍ത്ഥിച്ചു.

നമ്മള്‍ ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കും, പക്ഷെ എന്ന് മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കും. നമുക്ക് നേരിട്ട് ബിഹാറില്‍ മത്സരിക്കാന്‍ സാധിക്കില്ല, അതിനായി ആദ്യം സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. എല്ലാ ഗ്രാമങ്ങളിലും കമ്മിറ്റി രൂപീകരിക്കണം. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും നാം ഇപ്പോള്‍ മുതല്‍ കഠിനാധ്വാനം ചെയ്യണം. സംഘടന ശക്തമായിക്കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്യും. പഥക്ക് പറഞ്ഞു.

ഗുജറാത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായാകും ബിഹാറിലും പാര്‍ട്ടി പ്രവര്‍ത്തിക്കുക. സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ഉദ്ദേശമെന്നും അദ്ദേഹം അറിയിച്ചു. ‘അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും, രാജ്യം ഒന്നാമതാണ്.’ എന്നായിരുന്നു പ്രതിപക്ഷ ഐക്യത്തേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ബിഹാര്‍ ബിജെപിയും രംഗത്തുവന്നു. ‘ബിഹാറില്‍ 40 സീറ്റുണ്ട്, എല്ലാ സീറ്റുകളും എന്‍ഡിഎ നേടും. എഎപിക്ക് ബിഹാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഞങ്ങള്‍ക്ക് പ്രശ്നമില്ല, അവരെ ബിഹാറിലേക്ക് ക്ഷണിച്ചവര്‍ക്ക് അത് പ്രശ്നമാകും.’ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുായ സയ്ദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

 

 

Back to top button
error: