NEWSPravasi

കുവൈത്തില്‍ ഫാമിലി വിസിറ്റ് വിസ ഡിസംബറില്‍ പുനരാരംഭിച്ചേക്കും; പുതിയ വിസാ നിയമത്തിനും സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസിറ്റ് വിസ വര്‍ഷാവസാനത്തോടെ പുനരാരംഭിച്ചേക്കും. ഇതുസംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ ഡിസംബറോടെ നിലവില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോവിഡ് കാലത്ത് കുടുംബ സന്ദര്‍ശക വിസ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. പിന്നീട് 2022 മാര്‍ച്ച് മുതല്‍ പുനരാരംഭിച്ചെങ്കിലും ആരോഗ്യമേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തി.

കുവൈത്തില്‍ വിദേശികള്‍ പെരുകുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. പുതിയ വിസാ നിയമാവലി തയാറായതായും ഉടന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന് സമര്‍പ്പിക്കുമെന്നാണ് വിവരം. കുടുംബ സന്ദര്‍ശക വിസാ കാലാവധി 3 മാസത്തില്‍ നിന്ന് 1 മാസമായി കുറയും. സന്ദര്‍ശക വിസക്കാര്‍ക്ക് പ്രത്യേക കാര്‍ഡും ഇന്‍ഷൂറന്‍സും നിര്‍ബന്ധമാക്കുന്നതാണ് മറ്റൊരു മാറ്റം.

Signature-ad

ഫാമിലി വിസയ്ക്കുള്ള ഇന്‍ഷുറന്‍സിന് 500 ദിനാറാക്കുമെന്ന (1.34 ലക്ഷം രൂപ) സൂചന പ്രവാസികളുടെ ബജറ്റിനെ തകിടം മറിക്കും. കൂടാതെ 3 ദിനാര്‍ (809 രൂപ) ഈടാക്കിയിരുന്ന വീസാ ഫീസും വര്‍ധിക്കുമെന്നും സൂചനയുണ്ട്. സന്ദര്‍ശകന്‍ നിശ്ചിത കാലാവധിക്കുശേഷം രാജ്യം വിടുമെന്ന് അപേക്ഷകന്‍ ഉറപ്പാക്കണം. പോയില്ലെങ്കില്‍ അപേക്ഷകന് വിസ ലഭിക്കില്ല. ജീവിത പങ്കാളി, മക്കള്‍, മാതാപിതാക്കള്‍ എന്നിവരാണ് കുടുംബത്തിന്റെ പരിധിയില്‍ വരിക. സഹോദരങ്ങള്‍ക്ക് ഫാമിലി വീസ അനുവദിക്കില്ല.

 

Back to top button
error: