KeralaNEWS

മൂവാറ്റുപുഴയില്‍ വൃദ്ധസദനത്തില്‍ 14 ദിവസത്തിനിടെ അഞ്ച് മരണം; മാരക അണുബാധയെന്ന് സംശയം

എറണാകുളം: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തില്‍ 14 ദിവസത്തിനിടെ അഞ്ച് സ്ത്രീകള്‍ അജ്ഞാത രോഗലക്ഷണങ്ങളോടെ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരേ മുറിയിലെ രണ്ടുപേര്‍ ഒരുമിച്ച് മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിച്ചവരുടെ വലതു കാല്‍ പൊട്ടിയൊഴുകി തൊലി അഴുകിപ്പോയി. ഇതോടെ അന്തേവാസികള്‍ക്ക് ഗുരുതരമായ അണുബാധയോ രോഗബാധയോ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

പെരുമ്പാവൂര്‍ ഐരാപുരം മഠത്തില്‍ വീട്ടില്‍ കമലം (72), പിറവം മാമലശ്ശേരി ചിറതടത്തില്‍ ഏലിയാമ്മ സ്‌കറിയ (70) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇവരുടെ വലതു കാലുകള്‍ മരണശേഷം മിനിറ്റുകള്‍ക്കകം വീര്‍ത്ത് കറുത്ത് പൊട്ടി അഴുകി തൊലി ഉരിഞ്ഞുപോയി. കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെഹ്‌റുപാര്‍ക്ക് കൊച്ചങ്ങാടി പുത്തന്‍പുര വീട്ടില്‍ ആമിന പരീതിനും (86) കാലില്‍ മുറിവും നീര്‍വീക്കവും തൊലിക്ക് കേടുപാടും വന്നുവെന്ന് വൃദ്ധസദനം നടത്തുന്ന സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ബിനീഷ് കുമാര്‍ പറഞ്ഞു.

Signature-ad

ജൂലൈയ് 19-ന് പെരുമ്പാവുര്‍ മുടിക്കല്‍ ശാസ്താംപറമ്പില്‍ ലക്ഷ്മി കുട്ടപ്പന്‍ (78), 15ന് തിരുമാറാടി ഓലിപ്പുറം കുറുമ്പേല്‍ ഏലിയാമ്മ ജോര്‍ജ് (76) എന്നിവര്‍ മരിച്ചിരുന്നു. ഇവര്‍ക്കും കാലില്‍ മുറിവുകളും സമാനമായ ലക്ഷണങ്ങളും കാണിച്ചിരുന്നു. ശനിയാഴ്ച മരിച്ച രണ്ടുപേരും കെട്ടിടത്തിന്റെ ഏറ്റവും പിന്നിലെ മുറികളിലൊന്നിലാണ് കിടന്നിരുന്നത്.

മൃതദേഹം പോലീസ് പരിശോധനകള്‍ക്കു ശേഷം കളമശ്ശേരി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മരിച്ചവരുടെ കാലില്‍ നിന്നും മറ്റും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ലാബ് ടെസ്റ്റുകള്‍ക്കും ശേഷം മാത്രമേ എന്താണ് കാരണമെന്ന് പറയാനാവുകയുള്ളൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ള ആറ്ു പേരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പരിമിതമായ സൗകര്യങ്ങളിലാണ് വൃദ്ധസദനം പ്രവര്‍ത്തിക്കുന്നത്.

അതിനിടെ, മൂവാറ്റുപുഴ വൃദ്ധസദനം താത്കാലികമായി അടയ്ക്കാന്‍ തീരുമാനം. അന്തേവാസികളെ തത്കാലം, അടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും. മന്ദിരം അണുമുക്തമാക്കിയതിനു ശേഷം ഇവരെ തിരിച്ചുകൊണ്ടുവരും. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസയം, നഗരസഭയുടെ വൃദ്ധസദനം നടത്തിപ്പ് പത്തനാപുരം ഗാന്ധിഭവന് കൈമാറാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു. ഇതിനായി ചെയര്‍മാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഗാന്ധി ഭവന്‍ സന്ദര്‍ശിച്ച് ധാരണയാക്കിയിരുന്നു. ഉടമ്പടി ഒപ്പുവെച്ച് വൃദ്ധസദനം കൈമാറാനിരിക്കുകയാണ്. നഗരസഭ എട്ടുലക്ഷം രൂപ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വകയിരുത്തിയിട്ടുമുണ്ട്.

 

Back to top button
error: