KeralaNEWS

കലാപത്തിന് അണികളെ പ്രേരിപ്പിച്ചു; ഫാ.യൂജീന്‍ പെരേരയ്ക്കെതിരെയുള്ള കേസിൽ മാറ്റമില്ലെന്ന് പോലീസ്

തിരുവനന്തപുരം:ഫാ.യൂജീന്‍ പെരേരയ്ക്കെതിരെയുള്ള കേസിൽ മാറ്റമില്ലെന്ന് പോലീസ്.
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ അനുശോചിക്കാന്‍ എത്തിയ മന്ത്രിമാര്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തി കലാപത്തിന് അണികളെ പ്രേരിപ്പിച്ചു എന്ന കുറ്റമാരോപിച്ചായിരുന്നു‌ ഫാ.യൂജീന്‍ പെരേരയ്ക്കെതിരെ കേസ് എടുത്തത്.
മന്ത്രി ശിവന്‍കുട്ടി ലത്തീന്‍ സഭയ്ക്കെതിരെ ആരോപിച്ചതാണ് പൊലീസിന്‍റെ കേസില്‍ ഉള്ളതെന്നും ഈ കേസിന് പിന്നില്‍ തിരക്കഥയാണെന്നും ലത്തീന്‍ സഭ ആരോപിച്ചിരുന്നു.
അതേസമയം മന്ത്രിമാരായ ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍.അനില്‍ എന്നിവര്‍ സ്ഥലം സന്ദശിച്ചപ്പോഴാണ് ഫാ. യൂജീന്‍ പെരേര പ്രകോപനപരമായ പ്രസംഗം നടത്തി അണികളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് സ്വമേധയാ എടുത്ത കേസില്‍ ആരോപിക്കുന്നു. ക്രിസ്തീയ വിശ്വാസികളെ പ്രകോപിപ്പിച്ച്‌ കലാപത്തിന് ശ്രമിച്ചു എന്നതാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153ാം വകുപ്പ് പ്രകാരമാണ്  കേസ് എടുത്തതെന്നും പോലീസ് വ്യക്തമാക്കി.
മുതലപ്പൊഴിയില്‍ മീന്‍പിടിത്തത്തിന് പോയ ഒരു ബോട്ട് മുങ്ങുകയും നാല് മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്തത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ തിങ്കളാഴ്ച ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ജി.ആര്‍. അനിലും ആന്‍റണി രാജുവും. ഇതിനിടെയാണ് ഫാ. യൂജീൻ്‍ പെരേരെയുടെ പ്രകോപനപരമായ പ്രസംഗം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെ നാല് പേര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും ഇവര്‍ മുതലപ്പൊഴി സ്വദേശികളല്ലെന്നും മറ്റ് പ്രദേശത്ത് നിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും മന്ത്രി ആന്‍റണി രാജുവും നേരത്തെ ആരോപിച്ചിരുന്നു.സ്ഥലത്ത് കാറില്‍ എത്തിയ യൂജീന്‍ പെരേര അങ്ങേയറ്റം പ്രക്ഷുബ്ധനായാണ് കാറില്‍ നിന്നിറങ്ങിയതെന്നും ഉടനെ മന്ത്രിമാരെയും കളക്ടറെയും തടയാന്‍ ആഹ്വാനം ചെയ്തുവെന്നും മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Back to top button
error: