SportsTRENDING

റിഷഭ് പന്തി​ന്റെ പുത്തൻ അപ്ഡേറ്റ്; കായിക ​ലോകം ആവേശത്തിൽ, പെട്ടെന്ന് തിരികെ വരൂ എന്ന് ആരാധകര്‍

ബംഗളൂരു: കാറപകടത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ റിഷഭ് പന്ത് വിദഗ്ധ ചികിത്സയ്ക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ബംഗളൂരുവിലെ എൻസിഎയിൽ ഫിറ്റ്നസ് ട്രെയ്നർക്കൊപ്പമുള്ള ചിത്രം പന്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഡിസംബർ മുപ്പതിനാണ് കാറപകടത്തിൽ പന്തിന് ഗുരുതരമായി പരിക്കേറ്റത്. ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന പന്തിന് വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലും കളിക്കാനാവില്ല.

ആരാധകരേയും ആവേശത്തിലാഴ്ത്തി റിഷഭ് പന്ത് അരുൺ ജയറ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിൻറെ ഒരു മത്സരം കാണാൻ എത്തിയിരുന്നു. അപകടത്തിന് ശേഷം ആദ്യമായിട്ടായിരുന്നു റിഷഭ് പന്ത് ഒരു പൊതുവേദിയിൽ എത്തിയത്. അമ്മയെ കാണാൻ ദില്ലിയിൽ നിന്ന് റൂർക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിൻറെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്.

Signature-ad

റിഷഭ് സഞ്ചരിച്ച കാർ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികിൽസയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂൺ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികിൽസയ്ക്കായി മുംബൈയിലെ കോകിലാ ബെൻ ആശുപത്രിയിലേക്കും മാറ്റി. കാൽമുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം വീട്ടിൽ ഫിസിയോതെറാപ്പി അടക്കമുള്ള തുടർ ചികിൽസകൾക്ക് താരം വിധേയനായിരുന്നു.

റിഷഭിന് എപ്പോൾ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനാകും എന്ന് വ്യക്തമല്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ റിഷഭ് പന്തിൻറെ അഭാവം ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ടെസ്റ്റിൽ മിന്നും പ്രകടനം ടീമിനായി കാഴ്ചവച്ചിട്ടുള്ള താരമാണ് പന്ത്. താരത്തിന് പകരം ശ്രീകർ ഭരത്തോ കെ എൽ രാഹുലോ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടീം ഇന്ത്യക്കായി വിക്കറ്റിന് പിന്നിൽ ഗ്ലൗസ് അണിയും.

Back to top button
error: