IndiaNEWS

വോട്ടിട്ട് ത്രിപുര; പോളിങ് 81 ശതമാനം, ഫലം മാർച്ച് രണ്ടിന്

അഗര്‍ത്തല: ജനവിധിയെഴുതി ത്രിപുര. ബി.ജെ.പി. ഒരു വശത്തും സി.പി.എമ്മും കോൺഗ്രസും മറുവശത്തുമായി അണിനിരന്ന തെരഞ്ഞെടുപ്പിൽ 81 ശതമാനത്തിലധികം പേർ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ത്രിപുര നിയസഭാ തെരഞ്ഞടുപ്പില്‍ കാര്യമായ ആക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

എവിടെയും സ്ഥാനാര്‍ഥികള്‍ക്കോ, പോളിങ് ഏജന്റുമാര്‍ക്ക് നേരേയോ ആക്രമണമോ, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തലോ ഉണ്ടായിട്ടില്ല. ഒരിടത്തുനിന്നും ഇവിഎമ്മിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് 168 ഇടത്ത് റീപോളുകള്‍ നടന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എവിടെയും റീപോളിങ് വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്നും കമ്മിഷൻ അറിയിച്ചു. അതേസമയം, ചിലയിടങ്ങളിൽ ബി.ജെ.പി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തി ബൂത്തുകളിലെത്താതെ തിരിച്ചയച്ചതായി സി.പി.എം. പരാതി നൽകിയിട്ടുണ്ട്.

Signature-ad

ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് വോട്ടുചെയ്തശേഷം മുഖ്യമന്ത്രി മണിക് സാഹ പ്രതികരിച്ചു. വന്‍ പങ്കാളിത്തത്തോടെ വോട്ടുചെയ്തു ജനാധിപത്യത്തിന്റെ ഉല്‍സവം കരുത്തുറ്റതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വികസനോന്മുഖ സര്‍ക്കാരിനു വോട്ടുചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിയെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണു നേരിടുന്നത്. പുതിയ ഗോത്ര പാര്‍ട്ടിയായ തിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു.

3,328 പോളിങ് ബൂത്തുകളാണുണ്ടായിരുന്നത്. ഇതില്‍ 1,100 ബൂത്തുകള്‍ പ്രശ്‌നബാധിതമാണ്. 28 അതീവ പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. ഇവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. 28.14 ലക്ഷം വോട്ടര്‍മാരുള്ളതില്‍ 14,15,223 പുരുഷന്‍മാരും 13,99,289 സ്ത്രീകളുമാണ്. 259 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

Back to top button
error: