KeralaNEWS

ആദ്യമായി പെണ്ണുകാണാനെത്തിയ യുവാവുമായി പ്രണയം, ഇതംഗീകരിക്കാതെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചു, കതിർമണ്ഡപത്തിൽ വച്ച് വരനോട് കാര്യം പറഞ്ഞ് വിവാഹത്തിൽ നിന്നു പിൻമാറി യുവതി

എറണാകുളം: ആദ്യമായി പെണ്ണുകാണാനെത്തിയ യുവാവ് മനസ്സിൽ കയറി. എന്നാൽ വീട്ടുകാർ വിവാഹം ഉറപ്പിച്ചത് മറ്റൊരു യുവാവുമായി. ഒടുവിൽ കതിർമണ്ഡപത്തിൽ വച്ച് വരനോട് കാര്യം പറഞ്ഞ് വിവാഹത്തിൽ നിന്നു പിൻമാറി യുവതി. പറവൂർ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ചയാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്.

വിവാഹത്തിനുള്ള കർമങ്ങൾ നടക്കവെ താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും പൂർണ്ണ മനസ്സോടെ തനിക്ക് ഈ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും യുവതി വരനെ അറിയിക്കുകയായിരുന്നു. എറണാകുളം വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂർ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹച്ചടങ്ങിലാണ് നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്.

Signature-ad

വിവാഹത്തിനായി ക്ഷേത്രത്തിൽ ആദ്യമെത്തിയത് വധുവും സംഘവുമായിരുന്നു. അതിനുപിന്നാലെ വരനും സംഘവും എത്തി. ജ്യോത്സ്യൻ നിശ്ചയിച്ചു നൽകിയ മുഹൂർത്തത്തിൽത്തന്നെ വിവാഹച്ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. മുഹൂർത്തമെത്തിയതോടെ താലി ചാർത്തുന്നതിനുള്ള ഒരുക്കം ആരംഭിച്ചു. താലിചാർത്താൻ പൂജാരി അനുവാദം നൽകിയിട്ടും വധു തലകുനിക്കാതെ നിശ്ചലം നിന്നു. ആകെ വിഷമവൃത്തത്തിലായ വരൻ വധുവിനോട് കാര്യം എന്താണെന്ന് അന്വേഷിച്ചു. അപ്പോഴാണ് താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വധു വരനോട് പറയുന്നത്.

തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് വധു തീർത്തു പറയുകയായിരുന്നു. ഈ വിവാഹത്തിനായി വീട്ടുകാരുടെ ഭാഗത്തു നിന്നും സമ്മർദ്ദമുണ്ടായിരുന്നു. വീട്ടുകാരുടെ നിരന്തര നിർബന്ധത്തിനു വഴങ്ങിയാണ് തനിക്ക് ഇതുവരെ കാര്യങ്ങൾ എത്തിക്കേണ്ടി വന്നതെന്നും വധു പറഞ്ഞു. പലതവണ ഈ വിവാഹത്തിന് സമ്മതമല്ലെന്ന് വീട്ടുകാരെ അറിയിച്ചിട്ടും അവർ ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും വധു പറഞ്ഞു. മാനസികമായ ഐക്യമില്ലാതെ താങ്കളെ വിവാഹം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും വധു പറഞ്ഞു. ഇതോടെ യുവതിയുടെ വാക്കുകൾ കേട്ട വരന് കാര്യങ്ങൾ ഏകദേശം ബോധ്യമായി. ഇതോടെ താൻ വിവാഹത്തിൽ നിന്ന് പിൻമാറുകയാണെന്ന് വരൻ അറിയിക്കുകയായിരുന്നു.

തുടർന്ന് വരനും കുടുംബവും വടക്കേക്കര പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചു. ഒത്തുതീർപ്പിനൊടുവിൽ വരൻ്റെ കുടുംബത്തിനുണ്ടായ ചിലവ് യുവതിയുടെ വീട്ടുകാർ നഷ്ടപരിഹാരമായി നൽകാമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് യുവതി ഇഷ്ടത്തിലായിരുന്ന യുവാവിനെ വിവാഹം കഴിച്ചു. പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

Back to top button
error: