KeralaNEWS

‘വൈലോപ്പിള്ളിയുടെ വാഴക്കുല’; ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വി.സിക്ക് നിവേദനം

തിരുവനന്തപുരം: “വാഴക്കുല” വിവാദത്തിനു പിന്നാലെ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു പരാതി. ചിന്തയുടെ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ പ്രസിദ്ധമായ കവിത വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെന്നു പരാമര്‍ശിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രബന്ധം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി വിസിക്കു നിവേദനം നല്‍കിയത്.

ചിന്തയുടെ പ്രബന്ധത്തില്‍ വൈലോപ്പിള്ളിയുടെ പേര് ‘വൈലോപ്പള്ളി’ എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച അധ്യാപകനോ മൂല്യനിര്‍ണയം നടത്തിയവരോ പിശകുകള്‍ കണ്ടെത്തിയിരുന്നില്ല. അതേസമയം കവിത എടുത്തു ചേര്‍ത്തപ്പോള്‍ സംഭവിച്ച പിശകുമാത്രമാണ് ഇതെന്നും പ്രബന്ധത്തിന്റെ ഇതിന്റെ പേരില്‍ വിലയിരുത്തുന്നതില്‍ അര്‍ഥമില്ലെന്നുമാണ് ചിന്തയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം. കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന് 2021ലാണ് പിഎച്ച്.ഡി. നല്‍കിയത്.

Back to top button
error: