KeralaNEWS

ഇ.പിയെച്ചൊല്ലി ലീഗിലും പട; കുഞ്ഞാലിക്കുട്ടിയെ തള്ളി മജീദിനു പിന്നാലെ ഷാജിയും

കോഴിക്കോട്: ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ മുസ്ലിം ലീഗിലും ഭിന്നത. വിഷയം സി.പി.എമ്മിലെ ആഭ്യന്തര കാര്യമാണെന്നും ലീഗ് ഇടപെടുന്നില്ലെന്നുമാണ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ കെ.പി.എ മജീദിനു പിന്നാലെ കെ.എം ഷാജിയും യൂത്ത് ലീഗും രംഗത്തെത്തി.

”കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുര്‍വേദ റിസോര്‍ട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. എതിര്‍പ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ” -എന്നായിരുന്നു കെ.പി.എ മജീദ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

Signature-ad

ഇ.പി ജയരാജനെതിരായ പുതിയ ആരോപണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്ന് കെ.എം. ഷാജി ആവശ്യപ്പെട്ടു. ”ഇ.പിക്കെതിരായത് പുതിയ ആരോപണമല്ല. കണ്ണൂരിലെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എത്രയോ വര്‍ഷമായി കുന്ന് ഇടിക്കാന്‍ തുടങ്ങിയിട്ട്. കോടിക്കണക്കിന് രൂപയാണ് ഇന്‍വെസ്റ്റ് ചെയ്യുന്നത്.

അതിന് എല്ലാ അനുമതിയും നല്‍കിയത് സി.പി.എമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയാണ്. ഗോവിന്ദന്റെ ഭാര്യ അധ്യക്ഷയായിരുന്ന ആന്തൂര്‍ നഗരസഭയാണ്. സാജനെന്ന പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായതും ഈ നഗരസഭ മൂലമാണ്.

ഇ.പിയുടെ പോക്ക് അപകടകരമാണന്ന് പിണറായി വിജയന് അറിയാം. ഇ.പിയുടെ ചിറകരിയണമെന്ന് വിചാരിച്ചു. അതിനായി പിണറായി വിജയന്‍ മൂലക്കിരുത്തിയ പി. ജയരാജനെ തന്നെ കൊണ്ടു വന്നു. പഴയ ആരോപണം പുതിയതായി അവതരിപ്പിച്ചു. പിണറായി വിജയന് പറ്റാതായാല്‍ ഇതാണ് സ്ഥിതി. അദ്ദേഹത്തെയോ മക്കളേയോ പറ്റി പറഞ്ഞാല്‍ പണി പാളും. അത് ആരായാലും” -കെ.എം ഷാജി പറഞ്ഞു.

 

Back to top button
error: