വി.ഡി സതീശൻ ‘വനവാസ‘ത്തിന് തുടക്കം കുറിക്കുന്നു; രാഷ്ട്രീയ വനവാസമല്ല; റിസോർട്ട് ഉദ്ഘാടനം

കോട്ടയം: തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലഭിക്കാത്ത പക്ഷം രാഷ്ട്രീയ വനവാസമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം പ്രചാരണ കാലത്ത് വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് മറ്റൊരു അവസരം ലഭിച്ചത്. വാഗമണ്ണിൽ ‘വനവാസം’ എന്ന റിസോർട്ട് ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ് ക്ഷണിച്ചിരിക്കുന്നത് . മുൻ വനംമന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരീപുത്രൻ അശ്വിനാണ് റിസോർട്ടിന്റെ ഉടമ. റിസോർട്ടിന് ‘വനവാസം’ എന്ന പേര് നൽകിയിരുന്നത് ഈ വിവാദങ്ങൾക്ക് മുമ്പാണെന്നും, പേര് കേട്ടപ്പോൾ തമാശയായി തോന്നിയെന്നും സതീശൻ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ പെരിയാർ കടുവ സങ്കേതത്തിലേക്ക് ട്രക്കിംഗ് ആസൂത്രണം ചെയ്തിരുന്നുവെന്ന് സതീശൻ പറഞ്ഞു. സമയം കിട്ടുമ്പോൾ ട്രക്കിംഗ് നടത്തുന്നത് തന്റെ ശീലമാണെന്നും, സൈലന്റ് വാലി, പറമ്പിക്കുളം, അഗസ്ത്യാർകൂടം, സത്യമംഗലം തുടങ്ങിയ വനമേഖലകളിൽ മുമ്പ് പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടിയിരുന്നു. “വനത്തിലാണ്, വനവാസത്തിലല്ല” എന്ന അടിക്കുറിപ്പോടെ പരുന്തുംപാറ യാത്രയുടെ ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഭാര്യ, മകൾ, സുഹൃത്ത് എന്നിവരോടൊപ്പം അദ്ദേഹം പരുന്തുംപാറ സന്ദർശിച്ചിരുന്നു.






