
ടെഹ്‌റാൻ: യുഎസ്, ഇസ്രയേൽ സംയുക്ത ആക്രമണത്തോട് ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ കീഴടങ്ങില്ലെന്നും പ്രഖ്യാപിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷം ഒൻപതാം ദിവസത്തിലേക്ക് കടക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ പരമോന്നത നേതാവ് അലി ഖമനേയിയെ വധിച്ചതിന് ട്രംപ് വില കൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി അലി ലരിജാനിയും രംഗത്തെത്തി.
സാമൂഹികമാധ്യമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും. ട്രംപിന് അതിന് വിലകൊടുക്കേണ്ടിവരും, കൊടുക്കുകയും ചെയ്യും- എന്നായിരുന്നു അലി ലരിജാനി കുറിച്ചത്.
ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിലും ട്രംപിനെതിരേ അലി കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ഞങ്ങൾ അയാളെ വെറുതെ വിടില്ല. ചെയ്തതിന് അയാൾ വില കൊടുക്കേണ്ടിവരും. അയാൾ ഞങ്ങളുടെ നേതാവിനെ കൊല്ലുകയും ആയിരത്തിലധികം ജനങ്ങളെ രക്തസാക്ഷികളാക്കുകയും ചെയ്തു. അതൊരു ചെറിയ കാര്യമല്ല, എന്നും ട്രംപിനെ ഉന്നമിട്ട് അലി പറഞ്ഞു.
ഖമനേയിയുടെ അടുത്ത അനുയായി ആയിരുന്ന അലി, ഐആർജിസിയുടെ മുൻ കമാൻഡർ കൂടിയാണ്. ഇറാന് നേർക്ക് ഫെബ്രുവരി 28-ാം തീയതി യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്.






