Breaking NewsIndiaLead News

‘അരുണാചല്‍പ്രദേശ്’ ചൈനയുടെ ഭാഗമാണെന്ന് അവകാശവാദം ; പാസ്‌പോര്‍ട്ട് കാട്ടിയ ഇന്ത്യാക്കാരി പെം വാങ് തോങ്ഡോക്കിനെ ഷാങ്ഹായ് വിമാനത്താവളത്തില്‍ വെച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചത് 18 മണിക്കൂര്‍

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് ഷാങ്ഹായ് വിമാനത്താവളത്തില്‍ വെച്ച് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു സ്ത്രീയെ ചൈനീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത് 18 മണിക്കൂര്‍. സംഭവത്തില്‍ ഇന്ത്യ ചൈനയോട് ശക്തമായ പ്രതിഷേധം അറിയിച്ചതായി വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. കുടുങ്ങിയ യാത്രക്കാരിക്ക് ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ട് ഇടപെട്ട് പൂര്‍ണ്ണ സഹായം നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷവും പ്രവര്‍ത്തിക്കുന്ന തിനിടയില്‍, ചൈനയുടെ ഇത്തരം നടപടികള്‍ അനാവശ്യ തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ചൈനീസ് ഭാഗത്തെ വിമര്‍ശിച്ചുകൊണ്ട്, ഈ നടപടികള്‍ സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട ചിക്കാഗോ, മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനുകള്‍ക്ക് വിരുദ്ധമാണ് എന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാരിയെ തീര്‍ത്തും അസംബന്ധമായ കാരണങ്ങളാലാണ് തടഞ്ഞുവച്ചതെന്ന് ഊന്നിപ്പറഞ്ഞു.

Signature-ad

അരുണാചല്‍ പ്രദേശുകാരിയായ പ്രേമ വാങ്ജോം തോങ്ഡോക്കാണ് ദുരിതത്തിന് ഇരയായത്. ഒരു കൂട്ടം ‘എക്സ്’ പോസ്റ്റുകളിലൂടെ, നവംബര്‍ 21-ന് ലണ്ടനില്‍ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു താനെന്നും, ഇതിനിടയില്‍ ഷാങ്ഹായില്‍ മൂന്ന് മണിക്കൂര്‍ തങ്ങേണ്ടിവന്നുവെന്നും തോങ്ഡോക്ക് പറഞ്ഞു. ഈ തങ്ങുന്ന സമയത്ത്, അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് ചൈനീസ് ഉദ്യോഗസ്ഥര്‍ അവരുടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സ്വീകരിക്കാന്‍ വിസമ്മതിച്ചു.

യുണൈറ്റഡ് കിംഗ്ഡത്തില്‍ (യുകെ) താമസിക്കുന്ന തോങ്ഡോക്ക്, 18 മണിക്കൂര്‍ നീണ്ടുനിന്ന പീഡനത്തിനിടയില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ തന്നെ തുടര്‍ച്ചയായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന് പറഞ്ഞു. ഷാങ്ഹായിലെയും ബീജിംഗിലെയും ഇന്ത്യന്‍ മിഷനുകളുടെ ഇടപെടലിന് ശേഷമാണ് ഈ ദുരിതം അവസാനിച്ചത്. ചൈനീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചപ്പോള്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു.

‘ചൈനീസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വന്ന് ക്യൂവില്‍ നിന്ന് എന്നെ മാത്രം മാറ്റിനിര്‍ത്തി. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു, അപ്പോള്‍ അവര്‍ പറഞ്ഞു, ‘അരുണാചല്‍- ഇന്ത്യയല്ല, ചൈന-ചൈന, നിങ്ങളുടെ വിസ സ്വീകാര്യമല്ല’,’ തോങ്ഡോക്ക് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

”നിങ്ങളുടെ പാസ്പോര്‍ട്ട് അസാധുവാണ്’… എന്താണ് പ്രശ്നമെന്ന് ഞാന്‍ അവരോട് ചോദ്യം ചെയ്യാനും ചോദിക്കാനും ശ്രമിച്ചപ്പോള്‍, അവര്‍ ‘അരുണാചല്‍ ഇന്ത്യയുടെ ഭാഗമല്ല’ എന്ന് പറയുകയും, ‘നിങ്ങള്‍ ചൈനീസ് പാസ്പോര്‍ട്ടിന് അപേക്ഷിക്കണം, നിങ്ങള്‍ ചൈനീസ് ആണ്, നിങ്ങള്‍ ഇന്ത്യക്കാരല്ല’ എന്നെല്ലാം പറഞ്ഞ് പരിഹസിക്കുകയും ചിരിക്കുകയും ചെയ്തു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: