‘ഒരുവിധം പച്ചപിടിച്ചു വരികയാണ്; അതിനിടയിലാണ് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന പ്രഖ്യാപനം, അതുസംഭവിച്ചാൽ രണ്ടുമാസം കൊണ്ട് വഴിയാധാരമാകും‘ – കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പരിഹസിച്ചു. ഇപ്പോൾ കെഎസ്ആർടിസി ഒരുവിധം പച്ചപിടിച്ചു വരികയാണ്. വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ഗവേഷണം നടത്തിയിട്ടുണ്ട്. സൗജന്യ യാത്ര എന്നത് വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ നാണമില്ലാത്തവരാണ് കോൺഗ്രസുകാരെന്നും മന്ത്രി പറഞ്ഞു.
‘‘കർണാടകയിലെ സ്ത്രീകൾക്ക് എല്ലാവർക്കും യാത്ര സൗജന്യമാണെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി പോയി. ഇപ്പോൾ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കടുത്ത നഷ്ടത്തിലും പ്രതിസന്ധിയിലുമാണെന്നാണ് റിപ്പോർട്ട്. അത്രപോലും ഇതിന് സമയം ഉണ്ടാകില്ല. കെഎസ്ആർടിസി ലാഭത്തിലായിട്ടില്ല, മറിച്ച് ദൈനംദിനമുള്ള നഷ്ടം കുറയ്ക്കുകയും ചെലവിനേക്കാൾ കൂടുതൽ വരവുണ്ടാക്കാൻ തുടങ്ങിയിട്ടുമുണ്ട്.
പെൻഷൻകാരുടെ പൈസ കൊടുക്കാനുള്ളതുൾപ്പെടെ കെഎസ്ആർടിസിക്ക് പല കടങ്ങളും ബാധ്യതകളുമുണ്ട്. അതെല്ലാം പരിഹരിച്ച് ഒന്നാം തീയതി ശമ്പളം കൊടുത്തും നഷ്ടമില്ലാതെ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചും വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി ജീവനക്കാർ ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്. രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനം രണ്ടു മാസം നൽകിയാൽ, കെഎസ്ആർടിസിക്ക് പിന്നെ ശമ്പളമുണ്ടാകില്ല, കെഎസ്ആർടിസിയുമുണ്ടാകില്ല.
തിരഞ്ഞെടുപ്പ് വരുന്നുവെന്ന് പറഞ്ഞ് പൊതുഖജനാവിലെ പണം ധൂർത്തടിച്ച് വോട്ട് വാങ്ങാൻ ശ്രമിക്കുന്നത് ശരിയല്ല. കെഎസ്ആർടിസിക്ക് ഇത് താങ്ങാനാവില്ല. സൗജന്യ യാത്ര അനുവദിക്കുമ്പോൾ അത് പാവപ്പെട്ടവർക്കോ ബിപിഎൽ കാർഡുള്ളവർക്കോ ആയിരിക്കണം. സ്വന്തമായി കാറുള്ള സമ്പന്നരായ സ്ത്രീകൾക്കോ, 40,000 രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്കോ സൗജന്യ യാത്ര നൽകേണ്ട ആവശ്യമുണ്ടോ? നിലവിൽ പിണറായി സർക്കാർ മാസം 50 കോടി രൂപ ശമ്പളത്തിനായും, 74 കോടി രൂപ പെൻഷനായും കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. കെഎസ്ആർടിസി നിലവിൽ അർഹരായവർക്ക് സഹായം നൽകുന്നുണ്ട്. കീമോതെറാപ്പി, റേഡിയേഷൻ ചികിത്സയ്ക്ക് പോകുന്നവർക്കായി ‘ഹാപ്പി ലോങ് ലൈഫ്’ എന്ന പേരിൽ കാർഡുകൾ നൽകി സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. ഇത് വാരിക്കോരി നൽകുന്ന സൗജന്യമല്ല, മറിച്ച് അർഹരായ രോഗികൾക്ക് വേണ്ടിയുള്ളതാണ്.
ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കിയപ്പോൾ അത് വോട്ട് കിട്ടാനുള്ള കൈക്കൂലിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ യുഡിഎഫ് കാലത്ത് പെൻഷൻ 600 രൂപയായി വർദ്ധിപ്പിച്ചപ്പോൾ അത് 18 മാസം നൽകാതെ കുടിശിക വരുത്തുകയായിരുന്നു. ഇപ്പോൾ പെൻഷൻ 3000 രൂപയാക്കുമെന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്’’ – ഗണേഷ് കുമാർ പറഞ്ഞു.






