Breaking NewsLead NewsNEWSWorld

പ്രധാനമന്ത്രിക്കും രക്ഷയില്ല; മെലോണിയുടെയും പ്രതിപക്ഷനേതാവിന്റെയും മോര്‍ഫ് ചിത്രങ്ങള്‍ പോണ്‍സൈറ്റില്‍; ഇറ്റലിയില്‍ വിവാദം

റോം: പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, പ്രതിപക്ഷ നേതാവ് എല്ലി ഷ്‌ലൈന്‍ എന്നിവരുള്‍പ്പെടെയുള്ള ഇറ്റലിയിലെ പ്രമുഖരായ വനിതകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി പോണ്‍ വെബ്‌സൈറ്റ്. ഏഴുലക്ഷത്തോളം വരിക്കാരുള്ള, ഇറ്റാലിയന്‍ പ്ലാറ്റ്‌ഫോമിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. റാലികളിലും ടിവി പരിപാടികളിലും പങ്കെടുക്കുന്നതും ബിക്കിനി ധരിച്ച് അവധിക്കാലം ആഘോഷിക്കുന്നതുമായ വനിതാ രാഷ്ട്രീയക്കാരുടെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ വലേറിയ കാമ്പാന്യ, അലീസിയ മെറാനി, അലസാന്ദ്ര മൊറേറ്റി, ലിയ ക്വാര്‍ട്ടപെല്ലെ തുടങ്ങി നടിമാരുടേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മോശം രീതിയില്‍ വെബ്സൈറ്റില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. തന്റെ നീന്തല്‍ വേഷത്തിലുള്ള ചിത്രങ്ങളും പൊതു-സ്വകാര്യ ജീവിതത്തിലെ ചിത്രങ്ങളും അതിലുണ്ടെന്ന് വലേറിയ പ്രതികരിച്ചു. ചിത്രങ്ങള്‍ക്ക് വളരെ മോശം കമന്റുകളാണ് വരുന്നത്. ഇത്തരം സൈറ്റുകള്‍ അടച്ചുപൂട്ടുകയും നിരോധിക്കുകയും വേണമെന്ന് അലീസിയ മെറാനി പ്രതികരിച്ചു.

Signature-ad

സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മെലോണി പ്രതികരിച്ചില്ലെന്ന് ഇറ്റാലിയന്‍ പത്രമായ കൊറിയേര ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്തു. പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരുടെയോ മറ്റു അപരിചിതരായ സ്ത്രീകളുടെയോ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്ന ഇറ്റാലിയന്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് മെറ്റ പൂട്ടിയതിനു പിന്നാലെയാണ് ഈ വിവാദം പുറത്തുവരുന്നത്. സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്നവര്‍ക്ക് തടവുശക്ഷ നല്‍കുന്ന ഒരു ബില്‍ കഴിഞ്ഞ മാസം ഇറ്റലിയിലെ സെനറ്റ് പാസാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ എല്ലാതരം അതിക്രമങ്ങള്‍ക്കും ശിക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: