‘ഓമനിച്ചു വളര്‍ത്തിയ മകള്‍ പോലും ഇന്ന് അന്യയാണ്, വീട്ടുകാര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവന്‍; ഒടുവില്‍ ഗാന്ധിഭവനിലുമെത്തി’

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനാണ് കൊല്ലം തുളസി. എഴുത്തുകാരന്‍ കൂടിയാണ് താരത്തിന്റെ യഥാര്‍ഥ പേര് എസ്.തുളസീധരന്‍ നായര്‍ എന്നാണ്. ഇപ്പോഴിതാ താന്‍ ഗാന്ധിഭവനിലെ താന്‍ അന്തേവാസിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഗാന്ധിഭവനിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.
കൊല്ലം തുളസിയുടെ വാക്കുകള്‍
നിങ്ങള്‍ക്ക് പലര്‍ക്കും അറിയാത്ത ഒരു കാര്യം ഉണ്ട്. ഞാന്‍ ഇവിടുത്തെ ഒരു അന്തേവാസി ആയിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ സ്വയം ഒരു ആറു മാസം ഇവിടെ വന്നുകിടന്നു ഞാന്‍. എന്റെ കൂടെ അഭിനയിച്ചിരുന്ന ഒരു വലിയ നാടക നടിയും ഇവിടെ ഉണ്ട്, ലൗലി. ഒരുപാടു നാടകങ്ങളില്‍ അഭിനയിച്ച നടിയാണ്. സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്നു പറഞ്ഞ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവര്‍ ഇവിടെ എത്തിയിരിക്കുകയാണ്. ലൗലിക്ക് അവരുടെ അമ്മയെ വിട്ടുപിരിയാന്‍ വയ്യ.
മാതൃസ്‌നേഹമാണല്ലോ ഏറ്റവും വലുത്. അവരുടെ ഭര്‍ത്താവും മക്കളും പറയുന്നത് അമ്മയെ എവിടെയെങ്കിലും കളയെന്നാണ്. പക്ഷേ അമ്മയെ കളയാന്‍ ലൗലിക്ക് കഴിഞ്ഞില്ല. ബുദ്ധിമുട്ടായി പ്രയാസങ്ങളായി ദാരിദ്ര്യമായി. അധ്വാനിച്ച് അവര്‍ മക്കളെ പഠിപ്പിച്ചു. കുടുംബം നോക്കി. മക്കളൊക്കെ സര്‍ക്കാരുദ്യോഗസ്ഥരാണ്. അവരിവിടെ വന്ന് അഭയം പ്രാപിച്ചിരിക്കുകയാണ്. രണ്ട് കയ്യുംനീട്ടി ഗാന്ധിഭവന്‍ ഇവരെ സ്വീകരിച്ചു. ഇതാണ് മനുഷ്യന്റെ അവസ്ഥ.
ഭാര്യയും മകളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവര്‍ തിരസ്‌കരിച്ചപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്. ഞാന്‍ ഓമനിച്ചു വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എന്‍ജിനിയര്‍ ആണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണ്. ഫോണില്‍ വിളിക്കുകപോലും ഇല്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്. ഒരു പിടി നമ്മുടെ കയ്യില്‍ വേണം. ഏതു സമയത്താണ് എന്താണ് സംഭവിക്കുക എന്ന് അറിയില്ല. ഇത് നമുക്കെല്ലാം ഒരു പാഠമാണ്.’ കൊല്ലം തുളസിയുടെ വാക്കുകള്‍.






