ഫ്രണ്ടൊക്കെ പണ്ട്! സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെ, ക്രൂഡ് ഓയില്‍ ശുദ്ധീകരണത്തിലൂടെ ശ്രമം ലാഭം കൊയ്ത്ത്; ഇന്ത്യയ്ക്കെതിരേ ആക്രമണം കടുപ്പിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: റഷ്യ-യുക്രൈന് യുദ്ധത്തില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്ക. സംഘര്‍ഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ, സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെയാണ് കടന്നുപോവുന്നതെന്നും പറഞ്ഞു. അതേസമയം, ഇന്ത്യയ്ക്കുമേല്‍ അധികതീരുവ ചുമത്തിയതില്‍ യുഎസ് നിലപാട് കടുപ്പിക്കുകയും ചെയ്തു.
റഷ്യയുമായുള്ള ഇടപാടുകളിലൂടെ ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് പീറ്റര്‍ നവാരോ ആരോപിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി ഇന്ത്യക്ക് മേലുള്ള തീരുവ ഇരട്ടിയാക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 27-നപ്പുറം ട്രംപ് നീട്ടുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ നേതാവാണ്. പക്ഷേ, ആഗോള സമ്പദ്വ്യവസ്ഥയിലും നന്മയിലും ഇന്ത്യയുടെ പങ്ക് എന്താണെന്ന് നോക്കൂ. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് സമാധാനം സൃഷ്ടിക്കുകയല്ല, മറിച്ച് യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണ്.’ നവാരോ പറഞ്ഞു.
‘ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ ക്രൂഡ് ഓയില്‍ ആവശ്യമില്ല. ശുദ്ധീകരണത്തിലൂടെ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. നമുക്ക് ഉല്‍പ്പന്നങ്ങള്‍ വില്ക്കുമ്പോള് ഇന്ത്യയ്ക്കു കിട്ടുന്ന പണം അവര്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഉപയോഗിക്കുന്നു, പിന്നീട് അത് റിഫൈനറികളില്‍ ശുദ്ധീകരിക്കുകയും അതിലൂടെ ഒരുപാട് പണം ഉണ്ടാക്കുകയും ചെയ്യുന്നു. റഷ്യക്കാരാവട്ടെ, ആ പണം കൂടുതല്‍ ആയുധങ്ങള്‍ നിര്‍മ്മിക്കാനും യുക്രൈനുകാരെ കൊല്ലാനും ഉപയോഗിക്കുന്നു, അതിനാല്‍ അമേരിക്കന്‍ നികുതിദായകര്‍ക്ക് യുക്രൈന് കൂടുതല്‍ സൈനിക സഹായം നല്‍കേണ്ടിവരുന്നു. അതുകൊണ്ട് ഇത് ഭ്രാന്താണ്. പ്രസിഡന്റ് ട്രംപ് ഇത് നന്നായി കാണുന്നുണ്ട്. നിങ്ങള്‍ ഇതിനെക്കുറിച്ച് എഴുതണം.’ യുഎസ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
അതേസമയം, ചൈന വലിയ തോതില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരെ വൈറ്റ് ഹൗസ് നടപടിയെടുക്കാത്തതും വലിയ തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചൈനയ്ക്കെതിരെ ശക്തമായി നീങ്ങാന്‍ കഴിയില്ലെന്ന് നവാരോ തന്നെ ഒരിക്കല്‍ പരോക്ഷമായി സമ്മതിച്ചിരുന്നു.






