
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പണം തട്ടുകയും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ പ്രതികരിച്ച് നടന് ഷിയാസ് കരീം. അത് വ്യാജ പരാതിയാണെന്നും തനിക്ക് എതിരെ കേസ് കൊടുത്ത സ്ത്രീ അറുപത് വയസ് പ്രായമുള്ളയാളാണെന്നും ഷിയാസ് പറയുന്നു. തന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണിതെന്നും ഈ വിഷയത്തിൽ കുടുംബം തനിക്കൊപ്പമുണ്ടെന്നും നടൻ വ്യക്തമാക്കി.
‘‘എന്റെ പേരിൽ ഒരു പീഡന പരാതി വന്നിട്ടുണ്ട്. എന്റെ പേരിൽ പരാതി കൊടുത്ത സ്ത്രീക്ക് അറുപത് വയസ്സുണ്ട്. അവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകാറായി. എനിക്ക് ഒരു കുഞ്ഞുണ്ട്. ഞാൻ മാന്യമായാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ തന്നെ ചെറിയൊരു പേടിയാണ്. കാരണം മുമ്പേ എനിക്ക് എതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധാലുവാണ്.
പിന്നെ ഇപ്പോൾ പരാതിയുമായി വന്ന സ്ത്രീ അവർക്ക് പത്തറുപത് വയസുണ്ട്. എന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണ്. എന്റെ കല്യാണത്തിനും റിസപ്ഷനും അബുദാബിയിലെ പരിപാടിക്കുമെല്ലാം വന്നിട്ടുണ്ട്. എന്നെ അറിയുന്നവർക്കെല്ലാം ആ സ്ത്രീയേയും അറിയാം. കേസുള്ളതുകൊണ്ട് പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. എഫ്ഐആർ ഇട്ടോയെന്ന് അറിയില്ല. നിങ്ങൾക്ക് വ്യക്തമാക്കാൻ വേണ്ടി പറഞ്ഞതാണ് ഞാൻ. എന്റെ ഭാര്യയുടേയും എന്റെ ഉമ്മയുടേയും കയ്യിൽ നിന്ന് ഇവർ കുറച്ച് സ്വർണം വാങ്ങിയിട്ടുണ്ട്. പെങ്ങളുടെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട്.
പക്ഷേ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. കുറച്ച് പ്രശ്നങ്ങൾ വന്നശേഷമാണ് ഞാൻ ഇതെല്ലാം അറിഞ്ഞത്. പിന്നെ ഈ സ്ത്രീ എന്റെ ഫാമിലിയിൽ കയറി കുറച്ച് പഴ്സനൽ കാര്യങ്ങളിൽ ഇടപെട്ടിരുന്നു. അതിൽ പ്രശ്നമായപ്പോഴാണ് ഇവർ സ്വർണ്ണം വാങ്ങിക്കൊണ്ടുപോയ കാര്യം ഞാൻ അറിയുന്നത്. കാശും സ്വർണ്ണവും വാങ്ങി കൊണ്ടുപോയിട്ടുണ്ട്.
ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാനും മറ്റുമായി അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് പൈസ ട്രാൻസഫർ ചെയ്തിട്ടുമുണ്ട്. ഞാൻ അവരുടെ കോടികൾ പറ്റിച്ചു. ബിസിനസ് ചെയ്യാമെന്ന് വാഗ്ദാനം നൽകി പറ്റിച്ചു എന്നൊക്കെ പറഞ്ഞ് കുറച്ച് നാൾ മുമ്പ് ഈ സ്ത്രീ എന്നെ കുറിച്ച് സോഷ്യൽമീഡിയയിൽ ചിലതൊക്കെ ഇട്ടപ്പോൾ ഞാൻ അവരുടെ പേരിൽ കേസ് കൊടുത്തു. ആ കേസിന്റെ പേരിൽ ഇവർക്ക് നോട്ടീസ് ചെന്നപ്പോൾ ഇവർ എന്റെ പേരിൽ ഇപ്പോൾ ഒരു കള്ളക്കേസുമായി വന്നിരിക്കുകയാണ്.
ഞാൻ അവരെ പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. കേരള പൊലീസിലും നമ്മുടെ കോടതിയിലും നിയമത്തിലും വളരെ അധികം വിശ്വാസമുള്ളയാളാണ് ഞാൻ. മുമ്പും ഇതുപോലൊരു കേസിന്റെ പേരിൽ ഫൈറ്റ് ചെയ്തയാളാണ് ഞാൻ. അതും ഒരു കള്ളക്കേസായിരുന്നു. അതുപോലെ തന്നെ ഈ കേസിലും ഞാൻ ഫൈറ്റ് ചെയ്യും.
ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല. എന്റെ ഉമ്മയുടെ പ്രായമുണ്ട്. ഇതൊക്കെ പറയാനാണ് ഞാൻ വന്നത്. തലയുയർത്തി പിടിച്ച് നടക്കുന്ന മനുഷ്യനാണ് ഞാൻ. എന്ത് പ്രശ്നം വന്നാലും ഞാൻ സ്വീകരിക്കുന്ന നിലപാടുകളിൽ മാറ്റമുണ്ടാവില്ല. അത്രയും ധൈര്യം എനിക്കുണ്ട്. മാത്രമല്ല എന്റെ കുടുംബവും എന്നെ അറിയുന്നവരും സ്നേഹിക്കുന്നവരും കൂടെയുണ്ട്. എന്ത് പ്രശ്നം വന്നാലും ഫൈറ്റ് ചെയ്യും’’; ഷിയാസ് പറയുന്നു.






