KeralaNEWS

അമ്പമ്പോ! തീവില; ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ

കൊച്ചി: കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് ഇന്ന് മുതല്‍ 529 രൂപ. ലിറ്ററിന് 110 രൂപ കൂട്ടാന്‍ തീരുമാനിച്ചതോടെയാണ് ഇത്. മറ്റു ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും നാടന്‍ വെളിച്ചെണ്ണയും ലീറ്ററിന് 420 – 480 രൂപയ്ക്കു കിട്ടുമ്പോഴാണു കുത്തനെയുള്ള വില വര്‍ധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വര്‍ധനയാണിത്.

കേരയ്ക്ക് ഏറ്റവും കൂടുതല്‍ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാല്‍, വില സാധാരണക്കാരനറ താങ്ങാനാകാത്ത നിലയിലെത്തിയതിനാല്‍ ഇക്കുറി ഉപഭോക്താക്കള്‍ മറ്റു ബ്രാന്‍ഡുകളിലേക്ക് തിരിയും. പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ഉല്‍പാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയര്‍ത്തിയത്.

Signature-ad

കൊപ്ര സംഭരണത്തിലെ കെടുകാര്യസ്ഥതയും വന്‍കിട ലോബികളെ സഹായിക്കാന്‍ വിപണിവിലയെക്കാള്‍ കൂടിയ തുകയ്ക്ക് കൊപ്ര വാങ്ങിയതുമാണു കേരയുടെ നിലനില്‍പിനു ഭീഷണിയാകുന്ന വിലക്കയറ്റത്തിനു വഴിയൊരുക്കിയതെന്നാണ് ആക്ഷേപം. കൊപ്ര സംഭരണത്തില്‍ പാലിച്ചുവന്ന വ്യവസ്ഥകള്‍ അട്ടിമറിച്ചാണു കേരഫെഡ് മുന്നോട്ടു പോകുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വിപണിയില്‍ കിലോഗ്രാമിന് 270 രൂപയ്ക്ക് കൊപ്ര ലഭിക്കുമ്പോള്‍ 200 രൂപ നല്‍കി വന്‍കിട ലോബികളില്‍ നിന്ന് ലോഡ് കണക്കിനു കൊപ്ര വാങ്ങിയെന്നാണ് വിവരം. ഓണക്കാല ഉല്‍പാദനത്തിനായി കേര ഫെഡ് മാസങ്ങള്‍ക്ക് മുന്‍പേ കൊപ്ര സംഭരണം ആരംഭിക്കാറുണ്ട്. എന്നാല്‍, ഇക്കുറി ഗോഡൗണുകള്‍ മിക്കതും ഒഴിഞ്ഞുകിടക്കുകയാണ്. കരുനാഗപ്പള്ളി പ്ലാന്റില്‍ പലതവണ ഉല്‍പാദനം നിലച്ചിരുന്നു.

Back to top button
error: