Breaking NewsLead NewsMovieNEWS

‘ചുരുളിയുടെ തെറി പതിപ്പ് റിലീസ് ചെയ്യുമ്പോള്‍ പറയേണ്ടത് മര്യാദയായിരുന്നു, കേസ് വന്നത് എനിക്ക്, പ്രതിഫലവും കിട്ടിയില്ല’

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന കാര്യം തുറന്നുപറഞ്ഞ് നടന്‍ ജോജു ജോര്‍ജ്. ചിത്രം രണ്ട് വേര്‍ഷനുകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും തെറി പ്രയോഗമുള്ള ഭാഗം അവാര്‍ഡിനേ അയക്കൂ എന്നായിരുന്നു പറഞ്ഞിരുന്നതെന്നും തെറി പ്രയോഗമുള്ള വേര്‍ഷന്‍ റിലീസ് ചെയ്യുന്ന കാര്യം മര്യാദയുടെ പേരില്‍ പോലും ആരും വിളിച്ച് ചോദിച്ചില്ലെന്നും അഭിമുഖത്തില്‍ ജോജു വ്യക്തമാക്കി.

ജോജുവിന്റെ വാക്കുകളിലേക്ക്…

Signature-ad

”തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുകയുള്ളൂ എന്ന് പറഞ്ഞാണ് അഭിനയിച്ചത്. അതിന്റെ തെറി ഇല്ലാത്ത ഒരു ഭാഗമുണ്ട്. പക്ഷേ, അവര്‍ അത് റിലീസ് ചെയ്തു. അതും ചുമന്നുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ നടക്കുന്നത്. അത് റിലീസ് ചെയ്യുന്നുണ്ടെങ്കില്‍ ഒന്ന് പറയേണ്ട മര്യാദ കാണിക്കണമായിരുന്നു. ഒരു പണം പോലും ചുരുളിയില്‍ അഭിനയിച്ചതിന് ലഭിച്ചില്ല. ഇക്കാര്യം ഞാന്‍ നേരിട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ കേസ് വന്നത് എനിക്കാണ്. ഒരു മര്യാദയുടെ പേരില്‍ പോലും ആരും വിളിച്ച് ചോദിച്ചിട്ടില്ല. പക്ഷേ, ഞാന്‍ ജീവിക്കുന്ന നാട്ടില്‍ ഇതൊക്കെ വലിയ പ്രശ്‌നമായിരുന്നു. അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അത് അങ്ങനെ സംഭവിച്ചു”.

‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിനിമയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് എന്‍. നഗരേഷാണ് അഭിപ്രായം വ്യക്തമാക്കിയത്. ചിത്രം പൊതു ധാര്‍മികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകള്‍ കൊണ്ട് നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ പരമാര്‍ശം നടത്തിയത്. ചിത്രം ഒടിടിയില്‍ നിന്ന് പിന്‍വലിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ജോജു ജോര്‍ജ് തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. സിനിമയുടെ സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

 

 

Back to top button
error: