വാഹന പരിശോധനകള്‍ സുതാര്യം; എംപിയെന്നോ എംഎല്‍എ എന്നോ വ്യത്യാസമില്ല; ജനപ്രതിനിധികളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഹനപരിശോധന നടത്തുന്നത് സുതാര്യമായെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ. കടന്നുപോകുന്ന എല്ലാവാഹനങ്ങളും പരിശോധിക്കും. അതിൽ എംപിയെന്നോ എംഎൽഎയെന്നോ ഒന്നും വ്യത്യാസമില്ല. ജനപ്രതിനിധികളാണന്ന് തിരിച്ചറിഞ്ഞാൽ പരിശോധന ഒഴിവാക്കാനാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ അതിർത്തിയായ വടപുറത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ജൂൺ ഒന്ന് മുതൽ ആരംഭിച്ച പരിശോധന വോട്ടെടുപ്പ് ദിവസംവരെ തുടരും. ശനി രാവിലെ എംപിമാരായ കെ രാധാകൃഷ്ണന്റെയും അബ്ദുൾ വഹാബിന്റെയും ഒരു മജിസ്ട്രേറ്റിന്റെയും വാഹനവും പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽമാത്രമേ സൂക്ഷ്മമായി പരിശോധിക്കൂ. സാധാരണഗതിയിൽ വാഹനം തുറന്ന് കൃത്യമായ പരിശോധന നടത്തും. ഏതെങ്കിലും വാഹനം പരിശോധിക്കാതെ പോയാൽ തങ്ങളാണ് ചോദ്യംചെയ്യപ്പെടുകയെന്നും ഉദ്യോസ്ഥർ വ്യക്തമാക്കി.

നിലമ്പൂർ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പിൽ എംപിയും രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ എംപിയും എംഎൽഎയും അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.