
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം.ബിതർക്കാട് വനം ഓഫിസിനു സമീപമുള്ള ചന്ദകുന്നിലെ ജോയി (60) ആണു മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ വീട്ടിലേക്കു പോകുമ്പോൾ വീടിനു സമീപമുള്ള കാപ്പിത്തോട്ടത്തിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിഎത്തി എങ്കിലും ജോയി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
ആക്രമണത്തിന് ശേഷം പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് സംഘമെത്തിയാണ് തുരത്തിയത്. മൃതദേഹം പന്തല്ലൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ശോശാമ്മ. മക്കൾ: അലൻ, അലീന.

കേരള അതിർത്തിയോട് ചേർന്ന പന്തല്ലൂരിൽ വന്യജീവി ആക്രമണം പതിവാണ്. ആക്രമണങ്ങളെ നേരിടാൻ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം നാട്ടുകാർ നിരന്തരം ഉയർത്തിയിട്ടുണ്ട്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.
മൂന്നു വയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്ന സംഭവം അടക്കം പന്തല്ലൂരിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലാണ് അങ്കണവാടിയിൽനിന്ന് അമ്മയ്ക്കൊപ്പം നടന്നുപോയ കുട്ടിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവം മേഖലയിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കാർ യാത്രികന് പരക്കേറ്റിരുന്നു. ഡിസംബറിൽ പ്രദേശവാസിയുടെ വീട് കാട്ടാന ആക്രമണത്തിൽ തകർന്നു. വീട്ടിലെ ഉപകരണങ്ങൾ മുഴുവൻ ആക്രമണത്തിൽ തകർന്നു. ഭക്ഷ്യവസ്തുക്കൾ അകത്താക്കിയ ശേഷമായിരുന്നു ആന മടക്കം.