MovieNEWS

ഇന്ത്യന്‍ വിവാഹ നിയമങ്ങളുടെ കാതലായ വ്യവസ്ഥ തിരുത്തി കുറിക്കുന്ന ആശയവുമായി പി.ഡബ്ല്യു.ഡി ട്രയിലര്‍…

ഡ്രൈവിംഗ് ലൈസന്‍സിലും പാസ്‌പോര്‍ട്ടിലും ഉള്ളതുപോലെ മാര്യേജ് സര്‍ട്ടിഫിക്കറ്റിലും കാലാവധി നിര്‍ണ്ണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമ പി.ഡബ്ല്യു.ഡി (പ്രെപ്പോസല്‍ വെഡിങ് ഡിവോഴ്‌സ് ) യുടെ ട്രയിലര്‍ റിലീസായി. അതില്‍ നായിക കഥാപാത്രം പറയുന്നതാണ് ‘നമ്മുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ ഒരു എക്‌സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കില്‍ റിന്യൂ ചെയ്യാം’. വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനായ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കാണുമ്പോള്‍ കുശലം ചോദിക്കുന്നതുപോലെ ‘നിങ്ങളുടെ വിവാഹത്തിന്റെ കാലാവധി കഴിഞ്ഞോ? എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥ.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, കാതല്‍, ആട്ടം തുടങ്ങി ഇന്ത്യന്‍ സംസ്‌കാരത്തെ പരാമര്‍ശിച്ച് ചര്‍ച്ച ചെയ്യുന്ന വേറിട്ട ചിന്തയിലൂന്നിയ സിനിമകള്‍ പ്രേക്ഷകരില്‍ ചിലരെയെങ്കിലും അലോസരപ്പെടുത്താറുണ്ട്. ഇന്ത്യന്‍ വിവാഹ നിയമങ്ങളുടെ കാതലായ വ്യവസ്ഥ അത് ജീവിതാവസാനം വരെയുള്ള ഒരു ബന്ധം ആകണമെന്നാണ്. അതിനെ തീര്‍ത്തും തിരുത്തി കുറിക്കുന്ന ആശയവുമായാണ് പി.ഡബ്ല്യു.ഡി എത്തുന്നതെന്ന് ട്രയിലര്‍ സൂചിപ്പിക്കുന്നു.

Signature-ad

തികച്ചും കളര്‍ഫുള്‍ ആയ ഒരു സെറ്റിംഗില്‍ പഴയകാല പ്രിയന്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം ഊട്ടിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് പി.ഡബ്ല്യു.ഡി.

മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ കാലാവധി തീരുമാനിക്കുന്ന ഒരു തീയതി എന്ന ആശയം തികച്ചും ബാലിശവും പുതുതലമുറയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചിന്തയുമാണന്ന് സോഷ്യല്‍ മീഡിയകളില്‍ കമന്റുകള്‍ വന്ന് നിറഞ്ഞപ്പോള്‍ അതിന് സംവിധായകന്‍ ജോ ജോസഫ് നല്‍കിയ മറുപടി, ‘ഒരു ഡിബേറ്റ് കോണ്‍വര്‍സേഷന്‍ തരത്തിലുള്ള റോം കോം ജോണര്‍ ചിത്രമാണിതെന്നും ഒരിക്കലും ഇത് ഇന്ത്യന്‍ മാര്യേജ് നിയമങ്ങളെ കളിയാക്കുന്ന സിനിമയല്ല പി.ഡബ്ല്യു.ഡി ‘ എന്നാണ്.

ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ജോ ജോസഫ് നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് നാഷണല്‍ അവാര്‍ഡ് വിന്നര്‍ സിനോയ് ജോസഫാണ്. ശ്യാം ശശിധരന്‍ എഡിറ്റിംഗും സിദ്ധാര്‍ത്ഥ് പ്രദീപ് സംഗീതവും ഇന്റര്‍നാഷണല്‍ ലെവലില്‍ പ്രശംസ നേടിയിട്ടുള്ള ബ്രിട്ടീഷ് സിനിമാട്ടോഗ്രാഫര്‍ സൂസന്‍ ലംസ്ഡണ്‍ ആണ് ഛായാഗ്രഹണ ഡിപ്പാര്‍ട്ട്‌മെന്റ് നയിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഒരു തമിഴ് പാട്ട് ഇതിനോടകം ശരാശരിക്കു മുകളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടില്ലെന്നും ഒരു പുതിയ തരം ആസ്വാദന രീതി സിനിമയിലൂടെ പരീക്ഷിക്കുകയാണന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് നെവില്‍ സുകുമാരന്‍ അഭിപ്രായപ്പെടുന്നു.

‘ഇതൊക്കെ ആരേലും കാശു മുടക്കി കാണുമോ? എന്ന ചോദ്യത്തിന് ‘കണ്ടില്ലേല്‍ കുത്തിക്കൊല്ലും എന്ന രീതിയിലുള്ള പ്രൊമോഷന്‍ ചെയ്യും ‘ എന്ന മറുപടിയുമായാണ് ട്രയിലര്‍ അവസാനിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെയും പ്രത്യേകിച്ച് കേരളീയ പൊതു സമൂഹത്തിലെ കലാപരവും വ്യക്തിപരവുമായ വിഷയങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ സിനിമ എടുത്ത് ശ്രദ്ധ നേടാനുള്ള ഒരു തന്ത്രമാണന്നും ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു പരത്തുന്നുണ്ട്. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആര്‍ ഓ.

 

Back to top button
error: