CrimeNEWS

നീ ഒഴിഞ്ഞാലേ അവളെ കല്യാണം കഴിക്കാനാകൂ, നീ എന്ന് ചാകുമെന്ന് സുകാന്ത്; ഓഗസ്റ്റ് 9 നെന്ന് പെണ്‍കുട്ടി: നിര്‍ണായക ചാറ്റ് പൊലീസിന്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരേ നിര്‍ണായക തെളിവുകള്‍ വീണ്ടെടുത്ത് പോലീസ്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റിന്റെ വിവരങ്ങളാണ് പോലീസ് വീണ്ടെടുത്തത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍നിന്ന് പോലീസിന് കിട്ടിയത്.

ടെലഗ്രാമില്‍ നടത്തിയ ചാറ്റിങ്ങിനിടെ യുവതിയോട് പോയി ചാവൂ എന്നാണ് സുകാന്ത് ആവശ്യപ്പെടുന്നത്. എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ നീ ഒഴിഞ്ഞുപോകണമെന്നും ഇയാള്‍ യുവതിയോട് ചാറ്റില്‍ പറയുന്നുണ്ട്.

Signature-ad

ചാറ്റുകള്‍ ഇങ്ങനെ:

സുകാന്ത്- എനിക്ക് നിന്നെ വേണ്ട

യുവതി- എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ല

സുകാന്ത്- നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂ

യുവതി- അതിന് ഞാന്‍ എന്ത് ചെയ്യണം

സുകാന്ത്- നീ പോയി ചാകണം. നീ എന്ന് ചാകും?

യുവതി- ഓഗസ്റ്റ് 9-ന് മരിക്കും

ഐബി ഉദ്യോഗസ്ഥയും സുകാന്തും തമ്മില്‍ ടെലഗ്രാമില്‍ നടത്തിയ ചാറ്റിങ്ങിന്റെ ഏതാനുംഭാഗങ്ങളാണ് ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പോലീസിന് കണ്ടെടുക്കാനായത്. സുകാന്തിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ചാവക്കാട്ടെ വാടകമുറിയില്‍ന്നാണ് ഇയാളുടെ ഐഫോണ്‍ പോലീസ് പിടിച്ചെടുത്തത്. ഒളിവില്‍പോകുന്നതിന് തലേദിവസം സുകാന്ത് ഈ മുറിയില്‍ താമസിച്ചിരുന്നതായാണ് വിവരം. തുടര്‍ന്ന് പോലീസ് ഇവിടെ നടത്തിയ പരിശോധനയില്‍ ഐഫോണ്‍ കണ്ടെടുക്കുകയായിരുന്നു.

മാര്‍ച്ച് 24-നാണ് ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശിനിയെ തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ഇതുമായി ബന്ധപ്പെട്ട്, സഹപ്രവര്‍ത്തകന്‍ മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിനെതിരെ പേട്ട പോലീസ് കേസും എടുത്തു. എന്നാല്‍, യുവതി മരിച്ച് രണ്ടുമാസം പിന്നിടുമ്പോഴും സുകാന്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ഐബിയില്‍നിന്ന് സുകാന്തിനെ പിരിച്ചുവിട്ടിരുന്നു.

സുകാന്തിനെതിരേ ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരുന്നത്. യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ ബലാത്സംഗക്കുറ്റവും ചുമത്തിയിരുന്നു. അതേസമയം, പ്രതിയെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

 

Back to top button
error: