
ഹൈദരാബാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. സിറാജ് ഉര്‍ റഹ്‌മാന്‍ (29), സയിദ് സമീര്‍ (28) എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ആദ്യം ആന്ധ്രയിലെ വിഴിനഗരത്തില്‍ നിന്നും സിറാജ് ഉര്‍ റഹ്‌മാനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹൈദരാബാദില്‍ സ്ഫോടനം നടത്താനുള്ള ഗൂഢാലോചന പുറത്തുവന്നത്. തുടര്‍ന്ന് ഹൈദരാബാദില്‍നിന്ന് സയിദ് സമീര്‍ അറസ്റ്റിലായി. ഞായറാഴ്ചയാണ് സംഭവം.
സ്ഫോടക വസ്തുക്കളായ അമോണിയ, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവാക്കള്‍ കസ്റ്റഡിയിലാണെന്നും വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊതുസമൂഹം ജാഗ്രത പുലര്‍ത്തുകയും പൊലീസിനോട് സഹകരിക്കുകയും വേണമെന്നും അറിയിപ്പുണ്ട്.
പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഈ മാസം ഏഴ് മുതല്‍ 10 വരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി പാകിസ്ഥാനില്‍ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം രാജ്യത്ത് സ്‌ളീപ്പര്‍ സെല്ലുകള്‍ സജീവമാകുമെന്ന് കേന്ദ്രം, വിവിധ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പരിശോധനയിലാണ് വന്‍ സ്ഫോടന പദ്ധതി പൊലീസ് പൊളിച്ചത്.
ഒരു നേപ്പാള്‍ സ്വദേശിയടക്കം 26 പേരാണ് കാശ്മീരീലെ പഹല്‍ഗാമില്‍ തീവ്രവാദി ആക്രമണത്തില്‍ മരിച്ചത്. ഇതിന് മറുപടിയായി കൊടുംഭീകരന്‍ ഹാഫിസ് സയിദിന്റെ കുടുംബാംഗങ്ങളടക്കം നിരവധി പേരെ ഇന്ത്യ വധിച്ചിരുന്നു. സൈനിക താവളങ്ങളും ഇന്ത്യ തകര്‍ത്തു. ഇതിനിടെ ഇന്ത്യയില്‍ മൂന്ന് സ്ഫോടനങ്ങളില്‍ പ്രതിയായ സെയ്ഫുള്ള ഖാലിദ് എന്ന കൊടുംഭീകരനെ കഴിഞ്ഞദിവസം പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരായ ഒരുകൂട്ടം ആളുകള്‍ വധിച്ചു എന്ന വിവരവും പുറത്തുവരുന്നുണ്ട്.






