
ന്യൂഡല്‍ഹി: ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) കമാന്‍ഡറും നേപ്പാള്‍ ഭീകര സംഘടനയുടെ തലവനുമായ സൈഫുള്ള ഖാലിദ് ഞായറാഴ്ച പാകിസ്ഥാനിലെ സിന്ധില്‍ അജ്ഞാതരായ തോക്കുധാരികളാല്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. നഗരത്തില്‍ വച്ചാണ് ഇയാള്‍ വെടിയേറ്റു മരിച്ചതെന്നു ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വിനോദ് കുമാര്‍ എന്നും അറിയപ്പെടുന്ന ഖാലിദ്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ തീവ്രവാദികളുടെ നീക്കത്തിന് സഹായം നല്‍കിയിരുന്നു. റിക്രൂട്ട്‌മെന്റ്, സാമ്പത്തിക സഹായം, സാമഗ്രികളുടെ കടത്ത് എന്നിവയുടെ ഉത്തരവാദിത്വം ഇയാള്‍ക്കായിരുന്നു. ലഷ്‌കറെയുടെ നേപ്പാള്‍ മൊഡ്യൂളിന്റെ ചുമതലക്കാരനുമായിരുന്നു.

2005 ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) നടന്ന വെടിവയ്പ്പ് ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് ആരോപണം. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2006-ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണവും 2008-ല്‍ ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ക്യാമ്പില്‍ നടന്ന ഭീകരാക്രമണവും ഖാലിദ് ഇന്ത്യയിലുടനീളം നടത്തിയതായി പറയപ്പെടുന്ന മറ്റ് ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നു.
റാംപൂരിലെ ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു റിക്ഷാക്കാരനും കൊല്ലപ്പെട്ടു. എല്‍ഇടിയുടെ നേപ്പാള്‍ മൊഡ്യൂളിനെ തുറന്നുകാട്ടുന്നതില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് നടത്തിയ ശ്രമങ്ങളെത്തുടര്‍ന്ന്, ഖാലിദ് പാകിസ്ഥാനിലേക്ക് മടങ്ങിയെന്നും സോഴ്‌സുകള്‍ പറഞ്ഞു. എല്‍ഇടിയുടെയും അതിന്റെ പ്രധാന സംഘടനയായ ജമാഅത്ത്-ഉദ്-ദവയുടെയും നിരവധി നേതാക്കള്‍ക്കൊപ്പം പാകിസ്താനില്‍ പ്രവര്‍ത്തനം തുടര്‍ന്ന ഖാലിദ് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാനാണു ലക്ഷ്യമിട്ടിരുന്നത്.
ഖാലിദിനൊപ്പം ലഷ്‌കറെയുടെ മുസമ്മില്‍ ഇഖ്ബാല്‍ ഹാഷ്മി, മുഹമ്മദ് യൂസഫ് തൈബി എന്നിവരും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്താനില്‍, സിന്ധിലെ ബാദിന്‍, ഹൈദരാബാദ് ജില്ലകളിലെ കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനും സംഘടനയ്ക്കായി ഫണ്ട് ശേഖരിക്കുന്നതിനും ഖാലിദിനായിരുന്നു ചുമതല.
പാകിസ്താനിലെ മുരിദ്‌കെയിലാണ് ലഷ്‌കര്‍ ഇ തൊയ്ബയുടെ ആസ്ഥാനം. മെയ് ഏഴിനു മുരിദ്‌കെയില്‍ എല്‍ഇടി നിയന്ത്രിക്കുന്ന മര്‍കസ് തൈബ എന്ന തീവ്രവാദ സമുച്ചയം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടിരുന്നു. കെട്ടിടം തകര്‍ത്തെങ്കിലും ഇയാള്‍ രക്ഷപ്പെട്ടെന്നാണു വിവരം. 2008 ലെ 26/11 മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള നിരവധി ആക്രമണങ്ങള്‍ക്ക് ലഷ്‌കറെയാണു നേതൃത്വം വഹിച്ചത്. ആക്രമണത്തില്‍ 160 പേരാണു കൊല്ലപ്പെട്ടത്.