
അഹമ്മദാബാദ്: 13-കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരോപണ വിധേയയായ അധ്യാപികയുടെ 22 ആഴ്ചപ്രായമുള്ള ഗര്‍ഭം അലസിപ്പിച്ചു. പിതൃത്വം നിര്‍ണ്ണയിക്കുന്നതിനായി സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്.
13കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ അധ്യാപിക സൂറത്ത് ജയിലില്‍ കഴിയുകയായിരുന്നു. ഏപ്രില്‍ 26-നാണ് തട്ടിക്കൊണ്ടുപോകല്‍, പോക്സോ ആക്ടുകള്‍ പ്രകാരം 23-കാരിയായ അധ്യാപികയ്ക്കെതിരെ കേസെടുത്തത്. ഏപ്രില്‍ 29-ന് ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തുനിന്ന് അധ്യാപികയേയും വിദ്യാര്‍ഥിയേയും കണ്ടെത്തിയിരുന്നു. 13-കാരനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി.

ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക നല്‍കിയ ഹര്‍ജിയില്‍ പ്രത്യേക പോക്സോ കോടതി ജഡ്ജി ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയവെ യുവതിയെ ബുധനാഴ്ച ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു.
പ്രതിയുടെ നില തൃപ്തികരമാണെന്നും എന്നാല്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും പോലീസ് അറിയിച്ചു. മാനസികാഘാതം അനുഭവിച്ചിരുന്നതിനാല്‍, ഇരയായ ആണ്‍കുട്ടിക്ക് അഞ്ച് ദിവസത്തേക്ക് കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്.