
കോട്ടയം: മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായ ജിസ്മോളും പെണ്‍കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരിയെയും ഒഴിവാക്കിയെന്ന് കുടുംബം. ഇരുവര്‍ക്കുമെതിരെ കുടുംബം മൊഴി നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഫോറന്‍സിക് പരിശോധനയ്ക്കായി ജിസ്‌മോളുടെയും ഭര്‍ത്താവ് ജിമ്മിയുടെയും ഭര്‍തൃ പിതാവ് ജോസഫിന്റെയും ഫോണുകള്‍ മാത്രമാണ് ഹാജരാക്കിയതെന്നും അവര്‍ പറയുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ഭര്‍തൃ മാതാവ് ജിസ്‌മോളെ അപമാനിച്ചിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ മൊഴി. ജിസ്‌മോളുടെ പിതാവ് തോമസും സഹോദരന്‍ ജിറ്റുവുമാണ് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയത്.

മീനച്ചിലാറ്റില്‍ ചാടിയാണ് ജിസ്മോളും പെണ്‍കുഞ്ഞുങ്ങളും ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് മുന്‍പ് ആദ്യം വീട്ടില്‍ വെച്ച് കൈത്തണ്ട മുറിച്ചും മക്കള്‍ക്ക് വിഷം നല്‍കിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം ജിസ്മോള്‍ നടത്തിയിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്മോളുടെ മൃതദേഹം കാണ്ടത്. 45 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ജിസ്‌മോളെയും കുട്ടികളെയും കരയ്ക്ക് എത്തിച്ചത്. ഉടന്‍ തന്നെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കം മുതലേ പിതാവ് തോമസ് ആരോപിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്മോള്‍ അനുഭവിച്ചത് ക്രൂരമായ മാനസിക പീഡനമായിരുന്നുവെന്ന് സഹോദരന്‍ ജിറ്റു തോമസും ആരോപിച്ചിരുന്നു. ജിസ്‌മോള്‍ ഗാര്‍ഹിക പീഡനത്തിനിരയായെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ജിമ്മിയെയും ഭര്‍തൃപിതാവിനെയും കസ്റ്റഡിയിലെടുത്തിരുന്നു.