ഭീകരവാദികള്‍ക്കു സാമ്പത്തിക സഹായം: പാകിസ്താനെതിരേ ഇന്ത്യ ലക്ഷ്യമിടുന്നത് ഇരട്ട സാമ്പത്തിക ‘സ്‌ട്രൈക്ക്’; ആദ്യം കരിമ്പട്ടികയില്‍ പെടുത്തും; ഐഎംഎഫിന്റെ സഹായവും ഇല്ലാതാക്കും; നീക്കങ്ങള്‍ക്ക് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ; റിപ്പോര്‍ട്ട് ശരിവച്ച് വിശ്വസനീയ കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്‍മാരുടെ പിന്തുണയാര്‍ജിച്ച ഇന്ത്യ പാകിസ്താനെതിരേ സാമ്പത്തിക ഉപരോധത്തിനും നീക്കം തുടങ്ങി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം നിയന്ത്രിക്കുന്നതിന് ഇരട്ട ‘സര്‍ജിക്കല്‍ സ്‌ട്രൈക്കി’നാണു പദ്ധിതിയിടുന്നത്. സാമ്പത്തിക സഹായം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന ആരോപണം ശക്തിപ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യ നീക്കം.
നേരത്തെയും പാകിസ്താനെ ഇക്കാര്യങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018ല്‍ കൊണ്ടുവന്ന നിയന്ത്രണം ഭീകരവാദികള്‍ക്കുള്ള ഫണ്ടിംഗ് ഉണ്ടാകില്ലെന്ന ഉറപ്പില്‍ പിന്‍വലിച്ചിരുന്നു. ഭീകരവാദികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ പിടികൂടി ജയിലിടുന്ന ‘പൊടിയിടല്‍’ നീക്കങ്ങള്‍ നടത്തിയതോടെയായിരുന്നു ഇത്.

പാകിസ്താനു സഹായം നല്‍കുന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഏഴു ബില്യണ്‍ പാക്കേജിനെതിരേയും ഇന്ത്യ രംഗത്തുവന്നിട്ടുണ്ട്. ഈ പണം ഭീകരവാദത്തിന് ഉപയോഗിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ആരോപണങ്ങള്‍ കടുപ്പിക്കുന്നത്. മൂന്നുവര്‍ഷത്തെ സാമ്പത്തിക സഹായ പാക്കേജ് 2024ല്‍ ആണു തീരുമാനമായത്. നിലവില്‍ പാകിസ്താന്‍ പിടിച്ചു നില്‍ക്കുന്നത് ഈ സഹായം കൊണ്ടാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ബലൂച് വിമതരുടെ ആക്രമണങ്ങളും തകര്‍ന്ന ജനാധിപത്യവുംമൂലം പൊറുതിമുട്ടിയ പാകിസ്താണ് ഇതു മാത്രമാണ് ഏക ആശ്വാസം. ഐഎംഎഫിന്റെ സഹായം നിലച്ചാല്‍ പാകിസ്താന്‍ തകര്‍ന്നു തരിപ്പണമാകുമെന്നു വ്യക്തമാണ്.
എഫ്എടിഎഫിന്റെ നിയന്ത്രണം വീണ്ടുമുണ്ടായാല്‍ പാകിസ്താനിലെ സാമ്പത്തിക രംഗത്തെക്കുറിച്ചു സൂഷ്മ നിരീക്ഷണമുണ്ടാകും. വിദേശ നിക്ഷേപം, രാജ്യത്തേക്കുള്ള പണത്തിന്റെ വരവ് എന്നിവയും നിയന്ത്രിക്കപ്പെടും. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ എഫ്എടിഎഫുമായി ചര്‍ച്ച നടത്തും. അടുത്ത പ്ലീനറി സെഷനുമുമ്പ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. 40 രാജ്യങ്ങളിലെ അംഗങ്ങളാണു തീരുമാനങ്ങളെടുക്കുന്ന സമഗ്രമായ മീറ്റിംഗില്‍ പങ്കെടുക്കുന്നത്. വര്‍ഷത്തില്‍ ഫെബ്രുവരി, ജൂണ്‍, ഒക്‌ടോബര്‍ മാസങ്ങളിലാണു പ്ലീനറി മീറ്റിംഗ് നടക്കുക.
ഇന്‍ഡസ് വെള്ളക്കരാര്‍ റദ്ദാക്കുക, യുട്യൂബ് ചാനലുകള്‍ നിരോധിക്കുക, നയതന്ത്ര വിദഗ്ധരെ പുറത്താക്കുക, ഇന്ത്യയിലുള്ള പാക് പൗരന്‍മാരോടു രാജ്യം വിടാന്‍ ആവശ്യപ്പെടുക തുടങ്ങിയ നടപടികള്‍ നേരത്തേതന്നെ എടുത്തിരുന്നു. പാകിസ്താനിലേക്കുള്ള തപാല്‍, കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തി. ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണ ലഭിച്ചതോടെ പാകിസ്താനുമായുള്ള നേരിട്ടുളള യുദ്ധത്തിനു പകരം തെരഞ്ഞെടുക്കുക നയതന്ത്ര കുരുക്കുകളാകുമെന്ന് നേരത്തേ ‘ന്യൂസ്‌ദെന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പതിനാറോളം നേതാക്കളാണു മോദിയുമായി ബന്ധപ്പെട്ടതും പിന്തുണയറിയിച്ചതും.
ലോകമെമ്പാടും വ്യാപിക്കുന്ന ഭീകരവാദത്തിന്റെ കയ്പ് അറിഞ്ഞവരാണ് ഇവരെല്ലാവരും എന്നത് മോദിയുടെ നീക്കങ്ങള്‍ക്കു കരുതുന്നു പകരുമെന്നു വ്യക്തം. പാകിസ്താനുമായി ആക്രമണത്തിനു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ആയുധമെടുക്കുന്നതിനു പകരം നയതന്ത്ര നീക്കങ്ങളിലേക്കു കടന്നത് ഇതിന്റെ ബാക്കിയാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കുള്ളില്‍ ഭീകരര്‍ക്കു പിന്തുണ നല്‍കിയവരെ കണ്ടെത്താന്‍ മാത്രമാണിപ്പോള്‍ ഇന്ത്യന്‍ സൈന്യവും അന്വേഷണ ഏജന്‍സികളും മെനക്കെടുന്നത്.
ഇന്ത്യക്കുള്ള അനുശോചനമറിയിച്ചുകൊണ്ട് വിദേശനേതാക്കളില്‍നിന്നു നൂറുകണക്കിനു കോളുകള്‍ മോദിക്കു ലഭിച്ചെന്നാണു വിവരം. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണമെന്നതും ഏറെ നേതാക്കള്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. ഇദ്ദേഹവും തിരികെയെത്തിയശേഷം ആദ്യം വിളിച്ചതു മോദിയെയായിരുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംസാരിക്കുന്നതിനിടെ നിര്‍ണായകമായ ചില ലക്ഷ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. അതിലൊന്ന് ഇന്ത്യ-മിഡിലീസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) ആണ്. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, ജപ്പാനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയ പ്രധാനമന്ത്രി ജ്യോര്‍ജിയ മെലോണി, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദെല്‍ ഫത്ത എല്‍-സിസി, ഡച്ച് പ്രധാനമന്ത്രി ഡിക്ക് സ്‌കൂഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാരെ ദിസനായകെ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബി സയദ് അല്‍ നഹ്യാന്‍, ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവരാണു മറ്റുള്ളവര്‍.
ഇറാന്‍ പ്രസിഡന്റ് മോദിയുമായും പാകിസ്താന്‍ പ്രധാനമന്ത്രിയുമായും സംസാരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധിയില്‍ അയവുണ്ടാക്കാന്‍ ഇടപെടാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതോടൊപ്പം ന്യൂഡല്‍ഹിയിലുള്ള മുപ്പതോളം അംബാസഡര്‍മാരും മോദിയുമായി സംസാരിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയുമായി മൂന്നു ദിവസത്തിനിടെ ഇവരെല്ലാം വെവ്വേറെയും ചര്‍ച്ച നടത്തിയിട്ടുണ്ട്. ജി-7 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍- യുഎസ്, യുകെ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജര്‍മനി, ഫ്രാന്‍സ് എന്നിവരോടും മിസ്‌രി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
ജി20 രാജ്യങ്ങളില്‍നിന്നുള്ള മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളുമായും ചര്‍ച്ച നടന്നു. ചൈന, റഷ്യ, സൗദി അറേബ്യ, യുഎഇ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായും മിസ്‌രി കൂടിക്കാഴ്ച നടത്തി. ഇവരോടെല്ലാം അതിര്‍ത്തി കടന്നുള്ള ഇടപെടലിനെക്കുറിച്ചും മിസ്‌രി വിശദീകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലുള്ള അയര്‍ലന്‍ഡ്, ലിത്വാനിയ, സ്ലൊവേനിയ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥിതിവിവരങ്ങള്‍ ഇവര്‍ക്കു പങ്കുവച്ചത്.
യുഎസ് പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് വാന്‍സ് എന്നിവര്‍ക്കു പുറമേ, അമേരിക്കയില്‍നിന്നുള്ള നൂറിലേറെ പാര്‍ലമെന്റ് അംഗങ്ങളും മോദിയുടെ അടുത്ത വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചകളായിരുന്നു ഇതെന്നാണു വിവരം. ഏറ്റവുമൊടുവില്‍ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ ഇന്ത്യക്കു പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.
യുഎസ്് ദേശീയ സുരക്ഷാ ഉപദേശകന്‍ മൈക്ക് വാള്‍ട്‌സ്, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ അണ്ടര്‍ സെക്രട്ടറി എല്‍ബ്രിഡ്ജ് കോള്‍ബി, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി എന്നിവരും മോദിയുമായി സംസാരിച്ച മുതിര്‍ന്ന അംഗങ്ങളില്‍ ഉള്‍പ്പെടും. ‘ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ഇസ്ലാമിക് ആക്രമണ’മെന്നാണു യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ തുള്‍സി ഗബ്ബാര്‍ഡ് ആക്രമണത്തെ വിലയിരുത്തിയത്. ഉത്തരവാദികളെ വേട്ടയാടാന്‍ അമേരിക്കയുടെ പൂര്‍ണ പിന്തുണയും ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
75 ഹൗസ് റെപ്രസെന്റേറ്റീവുകളും 25 സെനറ്റ് അംഗങ്ങളും ഇന്ത്യന്‍ വിദേശകാര്യ കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തി. തീവ്രവാദികളെ ‘സൈനികര്‍’ എന്നു ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചതിനെതിരേയും ഇവര്‍ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക ബുദ്ധിമുട്ടും പാടേ വലയ്ക്കുന്ന പാകിസ്താന് നയതന്ത്ര തലത്തിലുണ്ടാകുന്ന ഏതൊരു ഇടപെടലും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നതു വ്യക്തമാണ്. വ്യാപാര കരാര്‍ റദ്ദാക്കിയത് പാകിസ്താനിലേക്കുള്ള രാസവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണത്തെ ബാധിക്കുമെന്നാണു കരുതുന്നത്. ലോകബാങ്കിന്റെ അകമഴിഞ്ഞ സഹായമാണ് പാകിസ്താണ് ആകെയുള്ള ആശ്വാസം. ഇതും അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.