പുറത്തുനിന്ന് വരുന്ന പെണ്‍കുട്ടികളെ വശീകരിക്കാന്‍ പ്രത്യേക സംഘം; മയക്കുമരുന്നു നല്‍കി പീഡനം; ദൃശ്യങ്ങളെടുത്തു കൂടുതല്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ സമ്മര്‍ദം; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ഫര്‍ഹാന്‍ ലക്ഷ്യമിട്ടത് ഹിന്ദു പെണ്‍കുട്ടികളെ എന്നും ഭോപ്പാല്‍ പോലീസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നിരവധി വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുകയും അവരുടെ വീഡിയോകള്‍ ചിത്രീകരിച്ചു സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്ത പ്രതികള്‍ പോലീസിനു മുന്നില്‍ വിവരിച്ചത് സമാനതകളില്ലാത്ത ക്രൂരതകളുടെ കഥകള്‍. അടുത്തിടെ ഭോപ്പാലില്‍ അറസ്റ്റിലായ സംഘം നിരവധി സ്ത്രീകളെയാണു വശീകരിച്ചു പീഡിപ്പിക്കുകയും പിന്നീടു നിരവധിപ്പേര്‍ക്കു കാഴ്ചവയ്ക്കുകയും ചെയതത്.
നിരവധി കോളജ് വിദ്യാര്‍ഥിനികള്‍ അടക്കം പീഡനത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതി ഫര്‍ഹാനാണു പോലീസിനോടു കൂസലന്യേ തങ്ങളുടെ കൃത്യങ്ങള്‍ വിവരിച്ചത്. വിദ്യാര്‍ഥികള്‍ക്കു മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇവരുടെ വീഡിയോകള്‍ പകര്‍ത്തുകയുമാണ് ചെയ്തത്. ഇതിനുശേഷം ഇവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഈ വീഡിയോകള്‍ ഉപയോഗിച്ചു. സ്വകാര്യ കോളജില്‍നിന്നുള്ള മൂന്നു പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയാറായതോടെയാണു കഴിഞ്ഞമാസം 25ന് പോലീസ് കേസെടുത്തത്. ഇവരുടെ വീഡിയോകളിലൊന്നു പുറത്തുവന്നത് ബിഹാറില്‍ വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.

ചോദ്യം ചെയ്യലില്‍ യാതൊരു കൂസലുമില്ലാതെയാണു ഫര്‍ഹാന്‍ കാര്യങ്ങള്‍ വിവരിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ ഹിന്ദുക്കളായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു നിരവധി മുസ്ലിം ചെറുപ്പക്കാരുടെ സംഘത്തെത്തന്നെ കോളജില്‍ രൂപീകരിച്ചിരുന്നെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ മുഖേനയാണ് പെണ്‍കുട്ടികളുമായി പുറത്തുള്ള സംഘം അടുത്തത്.
അടുപ്പം സ്ഥാപിച്ചശേഷം പെണ്‍കുട്ടികളെ ഇവര്‍ ഹുക്ക ലോഞ്ചുകളിലും പബ്ബുകളിലും വാടക മുറികളിലും എത്തിക്കും. അവിടെവച്ചു കൂടുതല്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും വീഡിയോകള്‍ ചിത്രീകരിക്കുകയുമാണു പതിവ്. ഈ വീഡിയോ ഉപയോഗിച്ചു ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനൊപ്പം കൂടുതല്‍ പെണ്‍കുട്ടികളെ വലയിലേക്ക് എത്തിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഹിന്ദു പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നതിനെ വീരകൃത്യമായിട്ടാണ് ഫര്‍ഹാന്‍ വിവരിച്ചിരുന്നതെന്നും അതില്‍ കുറ്റബോധമില്ലെന്നുമാണു പോലീസ് പറയുന്നത്.
മറ്റു നഗരങ്ങളില്‍നിന്നു ഭോപ്പാലിലെത്തിയ പെണ്‍കുട്ടികളെയാണ് ആദ്യം ലക്ഷ്യമിട്ടത്. ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്നതാണു മുതലെടുപ്പിന് ഉപയോഗിച്ചത്. ഇവരെ തെറ്റിദ്ധരിപ്പിക്കാനും പബ്ബുകളിലും മറ്റും എത്തിക്കാനും ഇവര്‍ക്ക് എളുപ്പം കഴിഞ്ഞു.
തന്നെ പീഡിപ്പിച്ചെന്നും ഇസ്ലാമിലേക്കു മതംമാറ്റാനും ശ്രമിച്ചെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയതോടെയാണു പോലീസ് നടപടി ആരംഭിച്ചത്. ഇവര്‍ ആദ്യം സംഘത്തില്‍നിന്ന് രക്ഷപ്പെട്ട് ഇന്‍ഡോറില്‍ എത്തിയെങ്കിലും പിന്തുടര്‍ന്നു പിടികൂടി. തുടര്‍ന്നു പീഡനങ്ങളുടെ പരമ്പരയുണ്ടായി. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചുപേര്‍ പരാതി നല്‍കിയിട്ടുണ്ട്.
അശോകാ ഗാര്‍ഡന്‍ മേഖലയില്‍വച്ച് പെണ്‍കുട്ടിയെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. കഞ്ചാവുനിറച്ച സിഗരറ്റ് നല്‍കിയശേഷമായിരുന്നു പീഡനം. ഇതേക്കുറിച്ചു പുറത്തു പറഞ്ഞാല്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.
ഫര്‍ഹാന്‍, അലി എന്നിവര്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്ത പോലീസ് അധികം താമസിയാതെ പിടികൂടുകയായിരുന്നു. ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ നിലവില്‍ പിടിയിലായി. ‘ജിഹാദും’ ‘ലവ് ജിഹാദും’ തന്റെ കീഴില്‍ അനുവദിക്കില്ലെന്നും ക്രിനിമലുകള്‍ക്കു തക്ക ശിക്ഷ നല്‍കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.