IndiaNEWS

താടി വടിയ്ക്കാന്‍ പറഞ്ഞത് ഭര്‍ത്താവ് അംഗീകരിച്ചില്ല; യുവതി ഭര്‍ത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടിയതായി പരാതി

ലഖ്‌നൗ: താടി വടിയ്ക്കണമെന്ന ആവശ്യം ഭര്‍ത്താവ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മൂന്ന് മാസത്തോളം അന്വേഷിച്ചിട്ടും ഭാര്യയെയും തന്റെ സഹോദരനെയും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കി.

മീററ്റ് ലിസാരി ഗേറ്റ് സ്വദേശിയായ മുഹമ്മദ് ഷാകിര്‍ (28) ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഏഴ് മാസം മുമ്പാണ് ഷാകിര്‍ ആര്‍ഷി (25) എന്ന യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഭര്‍ത്താവിന്റെ താടി ആര്‍ഷിക്ക് ഒരു പ്രശ്‌നമായി മാറി. ഇതേച്ചൊല്ലി തര്‍ക്കങ്ങളും തുടങ്ങി. താടി വളര്‍ത്തേണ്ടെന്നും ഷേവ് ചെയ്യണമെന്നും യുവതി ഭര്‍ത്താവിനെ നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് പറയുന്നു. താടിയുള്ളപ്പോള്‍ തന്നെ കാണുന്നത് ഇഷ്ടമല്ലെന്ന് ഭാര്യ പലതവണ പറഞ്ഞതായും ഷേവ് ചെയ്തില്ലെങ്കില്‍ ഒരു ദിവസം താന്‍ ഇറങ്ങിപ്പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഷാകിര്‍ ഇത് അവഗണിച്ചു.

Signature-ad

ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നാം തീയ്യതിയാണ് ആര്‍ഷി, ഭര്‍ത്താവിന്റെ 24കാരനായ സഹോദരന്‍ മുഹമ്മദ് സാബിറിനൊപ്പം ഒളിച്ചോടിയത്. സാബിര്‍ താടി വളര്‍ത്താറില്ലെന്നും ക്ലീന്‍ ഷേവാണെന്നും യുവാവ് പരാതിയില്‍ പറഞ്ഞു. വീട്ടില്‍ നിന്ന് ആവശ്യമായ സാധനങ്ങളും എടുത്താണ് ഇരുവരും പോയത്. മൂന്ന് മാസത്തോളം സാബിര്‍ ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തി. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. മറ്റൊരുതരത്തിലും ഇവരെ ബന്ധപ്പെടാന്‍ സാധിച്ചതുമില്ല. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്.

ഭാര്യ, തന്റെ സഹോദരനോടൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ചാണ് യുവാവ് പരാതി നല്‍കിയതെന്നും ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും. അവസാനം ലഭിച്ച ലൊക്കേഷന്‍ അനുസരിച്ച് രണ്ട് പേരും പഞ്ചാബിലെ ലുധിയാനയില്‍ എത്തിയിട്ടുണ്ട്. അവിടുത്തെ പൊലീസ് സംവിധാനങ്ങളുമായി ചേര്‍ന്ന് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

 

 

 

Back to top button
error: