‘പെട്രോള്‍ അടിച്ചതിന്റെ പണം താ മക്കളേ’; വയോധികനടക്കം പമ്പ് ജീവനക്കാരെ ആക്രമിച്ച് അഞ്ചംഗ സംഘം പണം നല്‍കാതെ മുങ്ങി; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം, പമ്പില്‍ നിന്ന് പെട്രോളടിച്ച ശേഷം പണം കൊടുക്കാതെ ജീവനക്കാരെ ആക്രമിച്ച് മുങ്ങി. കായംകുളത്താണ് സംഭവം. പെട്രോള്‍ പമ്പിലെ ജീവനക്കാരായ വിനു (35), ഉണ്ണികൃഷ്ണൻനായർ (68) എന്നിവരുടെ തല അക്രമിസംഘം അടിച്ചു പൊട്ടിച്ചു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ പുത്തൻമോഡ് ജംഗ്ഷനിലെ നയാര പെട്രോൾ പമ്പിലായിരുന്നു അക്രമ സംഭവമുണ്ടായത്. പണം ചോദിച്ചതോടെ ദേഷ്യപ്പെട്ട് ബൈക്കില്‍ നിന്നിറങ്ങിയ യുവാക്കള്‍ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

കസേരയിലിരിക്കുകയായിരുന്ന ഉണ്ണികൃഷ്ണൻനായരെ കസേരയിൽ നിന്ന് ചവിട്ടി താഴെയിട്ടു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കവേ തല അടിച്ച് പൊട്ടിച്ചു. തടസം പിടിക്കാനെത്തിയ വിനുവിനെയും യുവാക്കള്‍ മര്‍ദ്ദിച്ചു. തലയടിച്ച് പൊട്ടിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സി.സി.ടി.വി ദ്യശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. പ്രതികളെത്തിയ ബൈക്കിന്റെ നമ്പരും കായംകുളം പൊലീസിന് ലഭിച്ചിട്ടുണ്ട്.