
കൊച്ചി: കെട്ടിട പെര്‍മിറ്റ് കൈക്കൂലിക്കേസില്‍ നിര്‍ണായക നീക്കങ്ങളുമായി വിജിലന്‍സ്. കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ സ്വപ്നയുടെ ഓഫീസില്‍ വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തി. വൈറ്റില സോണല്‍ ഓഫീസില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. ബുധനാഴ്ച് സ്വപ്നയുടെ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം ശേഖരിക്കുകയാണ് വിജിലന്‍സ് സംഘത്തിന്റെ ലക്ഷ്യം. അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സ്വപ്നയെന്നാണ് വിജിലന്‍സ് എസ്.പി. വ്യക്തമാക്കിയത്. ഏറെക്കാലമായി ഇവര്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.

ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15,000 രൂപയാക്കി കുറച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്.
പരിശോധനയില്‍ കാറില്‍ നിന്നും 41,180 രൂപ കണ്ടെത്തിയിരുന്നു. ഈ പണവും കൈക്കൂലിയായി സ്വപ്ന കൈപറ്റിയതാണെന്ന സംശയത്തിലാണ് വിജിലന്‍സ്. വിശദമായ അന്വേഷണത്തിലേക്കാണ് അന്വേഷണ സംഘം നീങ്ങിയിരിക്കുന്നതെന്നാണ് വിവരം.
കൊച്ചി കോര്‍പ്പറേഷനിലെ പല സോണല്‍ ഓഫീസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. കൈക്കൂലി കേസില്‍ പിടിയിലാകുന്ന കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്ള എട്ടാമത്തെ ഉദ്യോഗസ്ഥയാണ് സ്വപ്ന.