KeralaNEWS

സുരക്ഷയുടെ ‘രാവണക്കോട്ട’യായി വിഴിഞ്ഞം; നഗരത്തിലുള്‍പ്പെടെ മൂവായിരത്തോളം പൊലീസ്, എസ്പിജി സംഘവും തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി മേയ് രണ്ടിനു രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിനായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലേക്ക്. പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ട്രയല്‍ റണ്‍ ഇന്നു നടക്കും.സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി സിറ്റി പൊലീസ് കമ്മിഷണറുള്‍പ്പെടെ ഉന്നത പൊലീസ് സംഘം ഇന്നലെ വൈകിട്ടു വിഴിഞ്ഞത്ത് എത്തി.

ഇന്നുമുതല്‍ വിഴിഞ്ഞത്തും പരിസരത്തും പൊലീസ് വിന്യാസമുണ്ടാകും. നഗരത്തിലുള്‍പ്പെടെ മൂവായിരത്തോളം പൊലീസുകാരെ വിന്യസിക്കുമെന്നാണു സൂചന. ചടങ്ങിനുള്ള പന്തലുകള്‍ തയാറായി. അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡല്‍ഹിയില്‍ നിന്നുള്ള 20 അംഗ എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സംഘത്തിന്റെ മേല്‍നോട്ടമുണ്ട്.

Signature-ad

പതിനായിരത്തോളം പേരെയാണ് ഉദ്ഘാടനച്ചടങ്ങിന് പ്രതീക്ഷിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വിവിഐപി, വിഐപി എന്നിവര്‍ക്കായി പ്രത്യേക വേദിയും പന്തലുമുണ്ടാവും. തൊട്ടടുത്തായി പൊതുജനങ്ങള്‍ക്കുള്ള വിശാലപന്തലുകളും സജ്ജമാക്കും. പൊതുജനത്തിനു ചടങ്ങു വീക്ഷിക്കാന്‍ വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സജ്ജീകരിക്കും.

നാളെ രാത്രി തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങി രണ്ടിനു 10നു ശേഷം പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചല്‍ സ്റ്റേഡിയത്തില്‍ നിന്നു വായുസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. പത്തേകാലോടെ തുറമുഖത്ത് എത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവര്‍ സ്വീകരിക്കും. തുടര്‍ന്ന് പോര്‍ട്ട് ഓപ്പറേഷന്‍ കേന്ദ്രത്തിലെത്തി കംപ്യൂട്ടര്‍ നിയന്ത്രിത പ്രവര്‍ത്തന രീതികള്‍, ബെര്‍ത്തില്‍ എത്തി ക്രെയിനുകള്‍ എന്നിവ വീക്ഷിക്കും. 11ന് വേദിയിലെത്തി പ്രസംഗിക്കും. പന്ത്രണ്ടോടെ മടങ്ങും.

 

Back to top button
error: