KeralaNEWS

ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ഷൂട്ടിങ്ങിന്റെ തലതൊട്ടപ്പന്‍

കോട്ടയം: ദ്രോണാചാര്യ സണ്ണി തോമസ് (84) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം പിന്നീട്. 1993 മുതല്‍ 2012 വരെ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്‌സുകളിലായി ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്. ഷൂട്ടിങ്ങില്‍ 5 തവണ സംസ്ഥാന ചാംപ്യനും 1976ല്‍ ദേശീയ ചാംപ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നല്‍കി രാജ്യം ആദരിച്ചത്.

കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബര്‍ 26നാണ് സണ്ണി തോമസിന്റെ ജനനം. കോട്ടയം സിഎംഎസ് കോളജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സില്‍ ഇംഗ്ലിഷ് അധ്യാപകനായി ചേരും മുന്‍പു തേവര സേക്രഡ് ഹാര്‍ട്ട് കോളജിലും പഠിപ്പിച്ചു. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടിയ മെഡല്‍ത്തിളങ്ങള്‍ക്കു പിന്നില്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പ്രധാന പരിശീലകനായിരുന്ന സണ്ണി തോമസിന്റെ അധ്വാനവും അര്‍പ്പണവുമുണ്ട്.

Signature-ad

19 വര്‍ഷം ഇന്ത്യന്‍ ടീമിന്റെ ചീഫ് കോച്ചായിരുന്നു സണ്ണി തോമസ്. 2004ല്‍ ആതന്‍സ് ഒളിംപിക്‌സില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വെള്ളി നേടിയപ്പോള്‍ ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡലായി അത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണമണിഞ്ഞപ്പോള്‍ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമായി. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയകുമാര്‍ വെള്ളിയും ഗഗന്‍ നാരങ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസിലെ പരിശീലകന് അംഗീകാരമെത്തി.

ഏഷ്യന്‍ ഗെയിംസുകളില്‍ 29 മെഡലുകളും കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ 95 മെഡലുകളും സണ്ണി തോമസിന്റെ കുട്ടികള്‍ വെടിവച്ചിട്ടു. ലോകകപ്പിലെ നേട്ടങ്ങള്‍ അന്‍പതോളം. 1965ല്‍ കോട്ടയം റൈഫിള്‍ ക്ലബ്ബില്‍ ചേര്‍ന്നതാണു സണ്ണിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അഞ്ച് തവണ അദ്ദേഹം സംസ്ഥാന ചാംപ്യനായി. 1976ല്‍ ദേശീയ ചാംപ്യന്‍. 1993 മുതല്‍ പരിശീലക വേഷത്തില്‍.

ഭാര്യ: പ്രഫ.കെ.ജെ.ജോസമ്മ. മക്കള്‍: മനോജ് സണ്ണി, സനില്‍ സണ്ണി, സോണിയ സണ്ണി.

Back to top button
error: