
ന്യൂഡല്‍ഹി: പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ആയുധങ്ങളും നല്‍കി ചൈന. ചൈനയുടെ നൂതന മിസൈലുകള്‍ പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ലഭിച്ചെന്നാണു റിപ്പോര്‍ട്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീര്‍ഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്തത്. പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നല്‍കിയത്.
പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് കകക യുദ്ധവിമാനങ്ങളില്‍ പിഎല്‍ -15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളില്‍ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതല്‍ 300 കിലോമീറ്റര്‍ വരെ (120190 മൈല്‍) ദൂരപരിധിയുണ്ടെന്നാണു റിപ്പോര്‍ട്ട്. തുര്‍ക്കി വ്യോമസേനയുടെ 7 സി 130 ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ട്. 6 വിമാനങ്ങള്‍ കറാച്ചിയിലും ഒരു വിമാനം ഇസ്‌ലാമാബാദിലുമാണ് ഇറക്കിയത്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടു നീങ്ങുന്നതിനിടെ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാക്കിസ്ഥാന്‍ മന്ത്രി ഹനീഫ് അബ്ബാസി. ഗോറി, ഷഹീന്‍, ഘസ്നവി മിസൈലുകളും 130 ആണവ പോര്‍മുനകളും അടങ്ങുന്ന തങ്ങളുടെ ശേഖരം ഇന്ത്യയെ മാത്രം ലക്ഷ്യംവച്ച് സൂക്ഷിച്ചിരിക്കുന്നതാണ്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ജലവിതരണം ഇന്ത്യ തടഞ്ഞാല്‍ ഒരു യുദ്ധത്തിന് അവര്‍ തയ്യാറെടുക്കണമെന്നും, പ്രകോപനമുണ്ടായാല്‍ ആക്രമണത്തിന് പാക്കിസ്ഥാന്‍ തയ്യാറാണെന്നും അബ്ബാസി പറഞ്ഞു.
നയതന്ത്ര തിരിച്ചടികള്‍ക്ക് ബദലായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ അവരുടെ വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നടപടി പത്ത് ദിവസം കൂടി തുടര്‍ന്നാല്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ പാപ്പരാകുമെന്നാണ് അബ്ബാസിയുടെ വാദം. ഇന്ത്യന്‍ പ്രഹരത്തില്‍ അടിപതറുന്നതിനിടെ വിദേശ ഇടപെടല്‍ തേടി പാകിസ്ഥാന്‍. വിഷയത്തില്‍ റഷ്യയും ചൈനയും പാശ്ചാത്യ രാജ്യങ്ങളും ഇടപെടണമെന്നും ഇന്ത്യയും മോദിയും പറയുന്നത് സത്യമാണോ എന്ന് കണ്ടെത്താന്‍ ഒരു അന്വേഷണ ടീമിനെ നിയോഗിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
അതിനിടെ, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന്റെ എല്ലാ രൂപത്തെയും ചെറുക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു. ലോകം നേരിടുന്ന നിരന്തര തീവ്രവാദ ഭീഷണികളുടെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് കാശ്മീര്‍ ആക്രമണമെന്നും ഇന്ത്യന്‍ സര്‍ക്കാരിന് പിന്തുണ തുടരുമെന്നും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.