KeralaNEWS

മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി എസ്എഫ്‌ഐഒ കുറ്റപത്രം

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയയ്ക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ് ഐ ഒ) സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകള്‍. സി എം ആര്‍ എല്‍ – എക്സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നതെന്നാണ് വിവരം. എക്സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സി എം ആര്‍ എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതല്‍ 2019 വരെ കാലയളവില്‍ സി എം ആര്‍ എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ചുലക്ഷം രൂപ സി എം ആര്‍ എല്ലില്‍ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്നു ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം സമര്‍പ്പിച്ചത്.

Signature-ad

യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്സാലോജിക് സി എം ആര്‍ എല്ലില്‍ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ അന്വേഷണത്തില്‍ കണ്ടെത്തിയത്. വീണ അടക്കമുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നാണ് കുറ്റപത്രത്തിലുള്ളത്. വീണയും സി എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയും ഉള്‍പ്പെടെ 13 പേരാണ് കേസിലെ പ്രതികള്‍. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Back to top button
error: